കോഴിക്കോട് വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
കോഴിക്കോട്: വിപണിയിൽ അരക്കൊടിയിലേറെ രൂപ വിലമതിക്കുന്ന അതി മാരക രാസ ലഹരിയുമായി രണ്ട് യുവാക്കളെ നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ എ.ജെ ജോർജിൻ്റെ നേതൃത്വത്തിലുള്ളസിറ്റി ഡാൻസാഫും കസബ സബ് ഇൻസ്പെക്ടർ സനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ 29 വയസ്സ്, കുണ്ടുങ്ങൽ എംസി ഹൗസിലെ ഷഹദ് 27 വയസ്സ് എന്നിവരാണ് പിടിയിലായത്.
tRootC1469263">പിടിക്കപ്പെടാതിരിക്കാൻ വേണ്ടി വാട്ടർ ഹീറ്ററിനുള്ളിൽ അത് വിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്താണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്നിൽ 250 ഗ്രാം എംഡി എം എ, 45 ഗ്രാം തൂക്കം വരുന്ന 90 ഓളം എക്‌സ്റ്റസി ഗുളികകൾ, 1.5 ഗ്രാമം തൂക്കം വരുന്ന 99 എൽ എസ് ഡി സ്റ്റാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. പിടിയിലായ യുവാക്കൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് മാഫിയ സംഘങ്ങൾ വിപണിയിൽ ലക്ഷ്യമിടുന്നത് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളെയും യുവാക്കളെയുമാണ്. കേവലം 10 ദിവസം കൊണ്ട് ഇത്രയും അളവിലുള്ള ലഹരിപദാർത്ഥങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ കഴിയുമെന്ന് പിടിയിലായ പ്രതികൾ പോലീസിനോട് സമ്മതിച്ചു.
പിടിയിലായ രണ്ടുപേരും മാങ്കാവിലെ ഡ്രീം പാത്ത് എന്ന എജുക്കേഷൻ കൺസൾട്ടൻസി നടത്തിവരുന്നവരാണ്. ഈ എജുക്കേഷൻ കൺസൾട്ടൻസിയുടെ മറവിൽ ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്നുള്ള രഹസ്യവിവരം ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണ വലയത്തിലായി, മുൻപും ഇതേ മാതൃകയിൽ ലഹരിവസ്തുക്കൾ നാട്ടിലേക്ക് എത്തിച്ചതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തികുന്ന മയക്കുമരുന്ന് സംഘത്തിലെ മറ്റുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.
കഴിഞ്ഞ ആഴ്ച ഇരുവരും ചേർന്ന് ബാംഗ്ലൂരിലേക്ക് പോയി എന്നുള്ള വിവരം മനസ്സിലാക്കിയ സിറ്റി ഡാൻസ് സംഘം വളരെ കൃത്യമായി ഇവരെ നിരീക്ഷിച്ചതിന്റെ ഫലമായാണ് രാവിലെ ഇരുവരെയും പിടികൂടാൻ കഴിഞ്ഞത്. ബാഗ്ലൂർ ബസിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻറിൽ ഇറങ്ങിയ പ്രതികളെ ഡാൻസാഫ് സംഘം തടഞ്ഞ് നിർത്തുകയായിരുന്നു.
രാസ ലഹരികൾ ഒളിപ്പിച്ചുവെച്ച വാട്ടർ ഹീറ്ററുകൾ പാർസലായി കോഴിക്കോട്ടേക്ക് എത്തിച്ച ബസും ബാംഗ്ലൂരിൽ നിന്ന് പ്രതികൾ കോഴിക്കോട്ടേക്ക് സഞ്ചരിച്ച ബസ്സും ഒന്നായിരുന്നില്ല. ഇതുമൂലം തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ല എന്ന അമിതമായ ആത്മവിശ്വാസം പ്രതികളിൽ കാണാൻ കഴിഞ്ഞു എന്ന് പൊലീസ് പറഞ്ഞു. പക്ഷേ പ്രതികളുടെ എല്ലാ തന്ത്രപരമായ നീക്കങ്ങളെയും നിഷ്പ്രഭമാക്കി വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ എസ് ഐ മാരായ കെ. അഖിലേഷ് , അനീഷ് മൂസാൻ വീട്, എസ് സി പി ഒ സുനോജ്കാരയിൽ, ലതീഷ് ,സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ ,അഭിജിത്ത്,ദിനീഷ്, മഷ്ഹൂർ. കസബ സ്റ്റേഷൻ എസ് ഐ സനീഷ് എസ് സി പി ഒ ഷിജിത്ത്, വിപിൻ ചന്ദ്രൻ സി പി ഒ അബ്ദുറഹ്മാൻ, അനൂപ് ഇർഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
.jpg)

