മുട്ടിൽ മരംമുറി കേസ് : മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈകോടതി
കൊച്ചി: മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈകോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി. പുനപരിശോധന ഹരജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ തുടർ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനംവകുപ്പിൻറെ കീഴിൽ കുപ്പാടി ഡിപ്പോയിലാണ് ഉള്ളത്. മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ വനംവകുപ്പും പൊലീസും സമർപ്പിച്ച കണക്കുകൾ സമഗ്രമല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
പിന്നീട് വിശദമായ വിവരങ്ങൾ സമർപ്പിച്ചതിനു ശേഷമാണ് ലേല നടപടികൾക്ക് കോടതി അനുമതി നൽകിയിരുന്നത്. 112 മരങ്ങളുടെ കണക്കാണ് പൊലീസ് സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘം നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
2020-21 കാലഘട്ടത്തിൽ ഇറങ്ങിയ വിവാദ റവന്യൂ ഉത്തരവിന്റെ മറപിടിച്ചായിരുന്നു മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് വൻതോതിൽ ഈട്ടിത്തടികൾ കൊള്ളയടിച്ചത്. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ ഭൂവുടമകൾക്ക് അവകാശമുണ്ടെന്നും, ഇതിന് ഉദ്യോഗസ്ഥർ തടസ്സം നിൽക്കരുതെന്നുമായിരുന്നു ഉത്തരവിലെ പ്രധാന നിർദേശം.
എന്നാൽ ഈ ഉത്തരവിന്റെ മറപിടിച്ച് നൂറുകണക്കിന് ഈട്ടി മരങ്ങൾ നിയമവിരുദ്ധമായി മുറിച്ചു കടത്തുകയായിരുന്നു. ഇതിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷിത മരങ്ങളും ഉൾപ്പെട്ടിരുന്നു. അഗസ്റ്റിൻ സഹോദരന്മാരായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ 2021 ഫെബ്രുവരിയിൽ വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചിട്ടുണ്ട്. കടത്തിയ 15 കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിൻറെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. പലതും 100 മുതൽ 500 വർഷം പഴക്കമുള്ളവയാണ്.
.jpg)

