വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കം ; 23കാരിയായ കാമുകിയെ അത്താഴത്തിന് ക്ഷണിച്ചു വരുത്തി കുത്തി കൊലപ്പെടുത്തി യുവാവ്
ബംഗളൂരു : വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 23കാരിയായ കാമുകിയെ അത്താഴത്തിന് ക്ഷണിച്ചു വരുത്തി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ബംഗളൂരു നഗരത്തിലാണ് സംഭവം.
അഞ്ജലി എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയായ രാജീവും അഞ്ജലിയും മൂന്ന്- നാല് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം. ഇവിടെ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. എന്നാൽ രാജീവിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇരുവരുടെയും വിവാഹത്തിന് അഞ്ജലിയുടെ കുടുംബം എതിർത്തു. അടുത്തിടെ മാതാപിതാക്കളുടെ സമ്മർദത്തെ തുടർന്ന് അഞ്ജലി രാജീവിൽ നിന്ന് അകലം പാലിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഇതോടെ, ഞായറാഴ്ച വൈകിട്ട് അത്താഴത്തിനായി അഞ്ജലിയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു രാജീവ്. ഇവിടെവെച്ച് വിവാഹകാര്യവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അഞ്ജലി അവിടെ നിന്ന് ഇറങ്ങി പോയെങ്കിലും, പിന്തുടർന്നെത്തിയ രാജീവ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി രാജീവിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
.jpg)

