മതപഠനസ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമത്തിൽ പിടിയിൽ

mohammednoufal

 മലപ്പുറം: മലപ്പുറം, കാസർകോട് ജില്ലകളിലെ മതപഠനസ്ഥാപനങ്ങളിൽ താമസിച്ച് പഠനം നടത്തുന്ന കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ സഹോദരങ്ങൾ പിടിയിൽ. മലപ്പുറം കുറുമ്പത്തൂർ മേൽപത്തൂർ മണ്ണാൻതറ മുഹമ്മദ് (40), സഹോദരൻ നൗഫൽ (32) എന്നിവരാണ് പിടിയിലായത്. നിരവധി കുട്ടികളാണ് ഇവർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്. ഇതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു.

മംഗലാപുരം, ബാംഗ്ലൂർ, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ അന്വേഷണം ശക്തമായതോടെ നേപ്പാളിലേക്ക് കടന്നു. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നേപ്പാൾ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയതോടെ അവിടെനിന്ന് രക്ഷപ്പെട്ട പ്രതികൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ റക്സോൾ ഗ്രാമത്തിൽവെച്ച് ഇവരെ തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള തിരൂർ ഡാൻസാഫ് ടീമും വളാഞ്ചേരി പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ എടുക്കുമെന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ് എന്നിവർ അറിയിച്ചു.

Tags