കൊട്ടിയത്ത് ദമ്പതിമാരെ ആക്രമിച്ച അയൽവാസി പൊലീസ് പിടിയിൽ

police8
police8

കൊട്ടിയം: കൊട്ടിയത്ത് വീട്ടിൽ സ്ഥാപിച്ച സിസിടിവി തല്ലിപ്പൊട്ടിച്ചത് തടയാൻ ശ്രമിച്ച ദമ്പതിമാർക്ക് നേരെ ആക്രമണം. സംഭവത്തിൽ അയൽവാസിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന മുട്ടയ്ക്കാവ് പാകിസ്ഥാൻമുക്കിന് സമീപം കിഴങ്ങുവിള തെക്കതിൽ വീട്ടിൽ ഷാനവാസ് (37) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ രണ്ടാം തീയതി രാത്രി ഒൻപതുമണിയോടെ ആയിരുന്നു ആക്രമണം ഉണ്ടായത്. നെടുമ്പന മുട്ടയ്ക്കാവ് മുളവറക്കുന്ന് സജ്മി മൻസിലിൽ സെയ്നുലാബ്ദീൻ (60), ഭാര്യ സുഹർബാൻ (56) എന്നിവരെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും സിസിടിവി അടിച്ച് തകർക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

അതേസമയം ഒരു മാസം മുൻപാണ് ഇവരുടെ വീട്ടിൽ സിസിടിവി സ്ഥാപിച്ചത്. പതിവായി മദ്യപിച്ചെത്തുന്ന ഷാനവാസിന് റോഡിലേക്ക് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് ഇഷ്ടമായില്ല. ക്യാമറ മാറ്റണമെന്ന് ഇയാൾ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെ മദ്യപിച്ചെത്തിയ ഷാനവാസ് ക്യാമറ അടിച്ചുതകർത്തു. ഇത് തടയാൻ ശ്രമിച്ച സെയ്നുലാബ്ദീനെ അടിച്ചുവീഴ്ത്തി. തറയിൽ വീണ ഷാനവാസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുഹർബാനെ ഇയാൾ കരിങ്കല്ല് കൊണ്ട് മൂക്കിലും തലയിലും ഇടിച്ച് പരിക്കേൽപ്പിച്ചത്. തലയിലും മുഖത്തും മാരക മുറിവേറ്റ സുഹർബാൻ കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ണനല്ലൂർ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Tags