കോട്ടയത്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

പാമ്പാടി: മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ രഞ്ജിത്ത് സാജൻ (37), പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ മുത്ത് എന്ന ബിബിൻ തോമസ് (32), മീനടം എടാട്ടുപടി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ ടോം കുര്യാക്കോസ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂവരും ചേർന്ന് കങ്ങഴ മുണ്ടത്താനം ഭാഗത്തുള്ള യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് സമീപ സ്ഥലത്തെ വീട്ടിൽനിന്നു ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനിടെ സമീപവാസികളായ ഇവർ വരികയും മണ്ണ് കൊണ്ടുപോകണമെങ്കിൽ 2000 രൂപ തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച യുവാവിനെ ഇവർ അസഭ്യം പറയുകയും ഹിറ്റാച്ചി ഡ്രൈവറെ മർദിക്കുകയുമായിരുന്നു.
ഇതിനു മുമ്പും ഇവർ ഭീഷണിപ്പെടുത്തി പലതവണയായി പണം കൈപ്പറ്റിയിരുന്നതായി യുവാവ് പറഞ്ഞു. രഞ്ജിത്ത് സാജൻ പാമ്പാടി സ്റ്റേഷനിലെ സാമൂഹിക വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ട ആളാണ്. ബിബിന് കോട്ടയം ഈസ്റ്റ്, മണർകാട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ സുവർണ കുമാർ, എസ്.ഐ ലെബിമോൻ, ശ്രീരംഗൻ, അംഗദൻ, സി.പി.ഒമാരായ സുരേഷ്, ജയകൃഷ്ണൻ, അനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.