നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു


ഹരിപ്പാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.15ൽ അധികം ക്രിമിനൽ കേസുകളിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ അഭിജിത്ത് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ചെറുതന വടക്ക് മംഗലത്ത് വീട്ടിൽ നിന്നും ഹരിപ്പാട് പിലാപ്പുഴ സൗപർണികയിൽ അഭിജിത്ത് (38) നെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പത്തനംതിട്ട കോടതി എട്ടു വർഷം ശിക്ഷിച്ചിരുന്നു. തുടർന്ന് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി.
രണ്ടു വർഷം മുൻപും അഭിജിത്തിനെ കാപ്പ പ്രകാരം ജയിലിൽ അടച്ചിരുന്നു. കായംകുളം മാന്നാർ, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകളിലും പ്രതിയാണ്. ഒളിവിൽ ആയിരുന്ന പ്രതിയെ ആലുവയിൽ നിന്നാണ് പിടികൂടിയത്. എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ബിജുരാജ്, സിപിഒ മാരായ ശ്യാം, നിഷാദ്, സജാദ്, ശിഹാബ്, പ്രദീപ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.