ജയ്പൂരിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ ചുട്ടുകൊന്ന 17 പേർക്ക് ജീവപര്യന്തം
Nov 17, 2023, 18:02 IST

ജയ്പൂർ: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ ചുട്ടുകൊന്ന കേസിൽ മൂന്നു വർഷത്തിനുശേഷം വിധി. കേസിലെ 17 പ്രതികൾക്ക് ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ കോടതി ജീവപര്യന്തം തടവാണ് ശിക്ഷയായി നൽകിയത്. എല്ലാവരും 10,000 രൂപ വിധം പിഴയും അടക്കണം.
കലിംഗ നഗർ ഏരിയയിലെ നിമപാലി ഗ്രാമത്തിൽ 2020 ജൂലൈ ഏഴിനായിരുന്നു സംഭവം. ശൈല ബൽമുജ്, സംബാരി മൽമുജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികൾ മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും ഗ്രാമീണർ ഇവരുടെ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. അക്രമത്തിനുശേഷം ഇരുവരെയും വീടിനുള്ളിലാക്കി തീയിടുകയായിരുന്നു.
20 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നിരവധി തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.