കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ തടവും പിഴയും

google news
dsg

കല്‍പ്പറ്റ: സ്‌കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും. നടവയല്‍ സ്വദേശിയായ മധു(37)വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസിലും യാളെ 5 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു.

2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അന്നത്തെ പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന കെ.എ എലിസബത്താണ് കേസിലെ ആദ്യാന്വേഷണം നടത്തിയിരുന്നത്. പിന്നീട് സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി. അന്വേഷണ സംഘത്തില്‍ സബ് എ.എസ്.ഐ വിനോദ് ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മേഴ്സി അഗസ്റ്റിന്‍ തുടങ്ങിയവരുണ്ടായിരുന്നു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു
 

Tags