കൊച്ചിയിൽ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റില്‍

google news
ganja

കൊച്ചി: കടവന്ത്രയിലും വരാപ്പുഴയിലും എക്സൈസ് സംഘം നടത്തിയ റെയിഡില്‍ 7.542 ഗ്രാം കഞ്ചാവുമായി മൂന്ന് വടക്കേ ഇന്ത്യൻ സ്വദേശികൾ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സി.എസ്.ഡി കാൻറീൻ ഭാഗത്ത് നിന്ന് 6.492 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശികളായ ബസുദേവ് മാലിക്, ദീപ്തി മാലി എന്നിവരെയും വരാപ്പുഴ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.050 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി മുക്കാരിം അലി (27) എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്.

അന്യസംസ്ഥാനത്തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും വരും ദിവസങ്ങളില്‍ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി. ടെനിമോന്‍ അറിയിച്ചു.

എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത് കഞ്ചാവ് കസ്റ്റഡിയിൽ എടുത്തത്. എക്സൈസ് കമീഷണറുടെ മധ്യമേഖല സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈവേ പട്രോളിങ്, എക്സൈസ്, ഐ.ബി സംഘങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. ഐ.ബി ഇൻസ്പെക്ടർ ആർ. മനോജ് കുമാർ, വരാപ്പുഴ റെയിഞ്ച് ഇൻസ്പെക്ടർ എം.വി പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ എൻ.ജി അജിത് കുമാർ, ഒ.എൻ അജയകുമാർ (ഇന്റലിജൻസ്), വിപിൻ ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ വിപിൻ ബോസ്, സിദ്ധാർഥ്, അനീഷ് ജോസഫ്, ദീപു തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജിപ്സി, എക്സൈസ് ഡ്രൈവർ സഞ്ജു എന്നിവർ പങ്കെടുത്തു.

വരാപ്പുഴയില്‍ എക്സൈസ് ഇൻസ്പെക്ടർ എം.പി പ്രമോദിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ എം.എച്ച്. ഷിഹാബുദ്ദീൻ, പി.യു. ഋഷികേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.ജി. അമൽദേവ്, എം.കെ. അരുൺ കുമാർ, പി.എസ്. സമൽദേവ്, മുഹമ്മദ് റിസ്വാൻ, ഡ്രൈവർ ജിനിരാജ് എന്നിവർ പങ്കെടുത്തു.

 

Tags