വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്തതിന് മുത്തശ്ശിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു ; പ്രതിയെ വെടിവെച്ച് പിടികൂടി പൊലീസ്

police

 ശിവമോഗ : വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്തതിന് 55-കാരിയായ മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗ മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീലയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ചെറുമകൻ കിഷോറിനെ (26) പൊലീസ് വെടിവച്ച് പിടികൂടി.

വീട്ടിൽ കിഷോർ നടത്തിയിരുന്ന കഞ്ചാവ് കച്ചവടത്തെ സുശീല ശക്തമായി എതിർത്തിരുന്നു. ലഹരിക്ക് അടിമയായിരുന്ന കിഷോർ ഇതുമായി ബന്ധപ്പെട്ട് മുത്തശ്ശിയുമായി പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ടും ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. കഞ്ചാവ് കച്ചവടം പൊലീസിൽ അറിയിക്കുമെന്ന് സുശീല മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെ പൊലീസിനെ വിവരം അറിയിക്കാൻ വീടിനു പുറത്തേക്ക് ഇറങ്ങിയ സുശീലയെ കിഷോർ പിന്തുടർന്നെത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ലെടുത്ത് തലയിൽ ഇടിച്ചാണ് കൊലപാതകം നടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഒളിവിൽ പോയിരുന്നു.

പ്രതിക്കായി വ്യാപകമായ തിരച്ചിൽ നടത്തിയ പൊലീസ് സംഘം കിഷോറിനെ പിന്നീട് കണ്ടെത്തി. അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ, ആത്മരക്ഷാർത്ഥം പൊലീസ് കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. നിലവിൽ കിഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags