150 കോടിയുടെ സൈബർ തട്ടിപ്പ് ; പിടിയിലായത് 32 ബാങ്ക് ഉദ്യോഗസ്ഥരടക്കം 52 പേർ
ഹൈദരാബാദ്: രാജ്യത്തുടനീളം വൻ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തെ ഹൈദരാബാദ് സിറ്റി പൊലീസ് പിടികൂടി. 'ഓപറേഷൻ ഒക്ടോപസ് 2' എന്ന് പേരിട്ട വമ്പൻ റെയ്‌ഡിലൂടെ ബാങ്ക് മാനേജർമാരും ഉദ്യോഗസ്ഥരും ഉൾപ്പടെ 52 പേരെയാണ് ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. 150 കോടി രൂപയുടെ തട്ടിപ്പാണ് ഈ സംഘം നടത്തിയത്.
സ്വകാര്യ ബാങ്കുകളിലെ മാനേജർമാർ, റിലേഷൻഷിപ് മാനേജർമാർ, കെ.വൈ.സി ഉദ്യോഗസ്ഥർ എന്നിവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. പണം കടത്താനായി വ്യാജ അക്കൗണ്ടുകൾ തുറക്കാൻ ഇവർ സൈബർ ക്രിമിനലുകളെ സഹായിച്ചു. ഇൻഡസ് ഇൻഡ് ബാങ്ക് (6), ബാങ്ക് ഓഫ് ബറോഡ (5), ബന്ധൻ ബാങ്ക് (5), ഫെഡറൽ ബാങ്ക് (4), ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് (4) എന്നിങ്ങനെ പ്രമുഖ ബാങ്കുകളിലെ ജീവനക്കാരെ പൊലീസ് കൈയോടെ പിടികൂടി. എച്ച്.ഡി.എഫ്.സി, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക് എന്നീ ബാങ്കുകളിലെ ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.
തെലങ്കാനക്ക് പുറമെ മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക, ഗുജറാത്ത്, ബീഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടന്നത്. 350 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇവർ തട്ടിപ്പ് പണം കൈമാറിയിരുന്നത്. രാജ്യത്തുടനീളം നടന്ന 850 സൈബർ കേസുകളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രതികളിൽനിന്ന് മൊബൈൽ ഫോണുകൾ, വ്യാജ കമ്പനികളുടെ സ്റ്റാമ്പുകൾ, ചെക്ക് ബുക്കുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
.jpg)

