ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തു ; മുംബൈയിൽ യുവതിയെ കൊലപ്പെടുത്തി ഭർതൃവീട്ടുകാർ


മുംബൈ : ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന്റെ പേരിൽ യുവതിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. കൊല നടത്തിയെന്ന് സംശയിക്കുന്ന ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.
ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ എത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മുൻപും ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അതിനിടെ, ഭർത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയർന്നു. കേസെടുക്കാത്ത പക്ഷം മൃതദേഹം സംസ്കരിക്കില്ലെന്ന് വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരണപ്പെട്ട യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്.