നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച : എറണാകുളം സ്വദേശിനി പിടിയിൽ

aprana
aprana

ചിറ്റൂർ: നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ എറണാകുളം സ്വദേശിനിയായ യുവതികൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ പൂജാകർമങ്ങൾക്കന്ന വ്യാജേന കൊഴിഞ്ഞാമ്പാറയിലെ വീട്ടിലെത്തിച്ച് നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.എറണാകുളം ചെല്ലാനം സ്വദേശിനി അപർണയാണ് (23) കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി (24) സാമൂഹികമാധ്യമം വഴിയുള്ള ബന്ധമാണ് അപർണയെ തട്ടിപ്പിന്റെ ഭാഗമാക്കിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അപർണ, ജിതിൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തട്ടിപ്പ് നടന്ന കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിയതെന്നും ഇവരുടെ മൊബൈൽ ഫോണിലാണ് നഗ്നചിത്രം പകർത്തിയതെന്നുമാണ് കൊഴിഞ്ഞാമ്പാറ പോലീസിൽ അപർണ നൽകിയ മൊഴി.

പോലീസിന്റെ അന്വേഷണത്തിൽ എറണാകുളം സ്വദേശിനികൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് എറണാകുളം ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണർ അശ്വതി ജിജിയെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് അശ്വതി ജിജിയുടെ നേതൃത്വത്തിൽ അപർണയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പരിശോധന നടത്തി. തിങ്കളാഴ്ച ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതോടെ ഈ കേസിൽ ആറുപേർ പിടിയിലായി. നാലുപേർകൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ കെ.പി. ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം. സനൽ, സിവിൽ പോലീസ് ഓഫീസർമാരായ കെ. രേവതി, കെ. കവിത എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
 

Tags

News Hub