ബസിൽ ലക്ഷങ്ങളുടെ ലഹരിമരുന്ന് കടത്തിൽ; തൃശൂരിൽ യുവാക്കൾ പിടിയിൽ
തൃശൂർ: പാലിയേക്കരയിൽ വൻ എംഡിഎംഎ വേട്ട. വിപണിയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശിയും നിലവിൽ പറവൂരിൽ വാടകയ്ക്ക് താമസക്കാരനുമായ അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.
തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് വൻതോതിൽ കേരളത്തിലേക്ക് എത്തുന്നതായി പോലീസിന് രഹസ്യവിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ബെംഗളൂരുവിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു പ്രതികൾ യാത്ര ചെയ്തിരുന്നത്. ബസ് പാലിയേക്കരയിൽ എത്തിയപ്പോൾ അവിടെ ഇറങ്ങിയ പ്രതികളെ നിരീക്ഷിച്ച പോലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പിടിയിലായ രണ്ട് പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായ ഷൈൻ ഇതിനു മുൻപും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിമരുന്ന് കടത്തിയതിന് പിടിയിലായിട്ടുണ്ട്. കൂടാതെ കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. പിടിയിലായ അഫ്നാൻ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
.jpg)

