മാവൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് കോപ്പർ കേബിൾ മോഷണം: രണ്ടുപേർ അറസ്റ്റിൽ
മാവൂർ: മാവൂരിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന കോപ്പർ കേബിളുകൾ മോഷണം നടത്തിയ കേസിലെ പ്രതികളായ വലിയകുളങ്ങര സ്വദേശി മണലിക്കൽ വീട്ടിൽ വിനോദ് കുമാർ (40), നെന്മാറ പെഴുമ്പാറ സ്വദേശി അരക്കപറമ്പിൽ വീട്ടിൽ നാസറുദ്ദീൻ (34) എന്നിവരെ മാവൂർ പോലീസ് അറസ്റ്റുചെയ്തു.
വ്യാഴാഴ്ച പുലർച്ചെ മാവൂർ പൈപ്പ് ലൈൻ റോഡിൽ സ്ഥിതിചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന ഏകദേശം 35 മീറ്ററോളം നീളംവരുന്ന കോപ്പർ കേബിളുകൾ പ്രതികൾ മോഷ്ടിച്ചു. തുടർന്ന്, കോഴിക്കോട് കെ. എസ്.ആർ.ടി.സി. സ്റ്റാൻഡിന് പരിസരത്ത് ഓട്ടോസർവീസ് നടത്തിവരുന്ന നിഷാദിന്റെ ഓട്ടോറിക്ഷയിൽ മോഷണംനടത്തിയ കോപ്പർ കേബിളുകളുമായി പ്രതികൾ കയറുകയുമായിരുന്നു.
യാത്രക്കാരായ പ്രതികളുടെ സംസാരത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ഓട്ടോഡ്രൈവർ യാത്രയ്ക്കിടെ ഓട്ടോ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
പ്രതികളെ പോലീസ് ചോദ്യംചെയ്തതിൽനിന്ന് ഇവർ ടെലിഫോൺ എക്സ്ചേഞ്ചിന്റെ കീഴിൽ കരാർജോലി ചെയ്യുന്നവരാണെന്നും കോപ്പർ കേബിളുകൾ മോഷണംനടത്തി കൊണ്ടുവരുകയാണെന്നും പറഞ്ഞു. പിന്നിട് മാവൂർ പോലീസ് സ്ഥലത്തെത്തുകയും ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
.jpg)

