വിമാന യാത്രയ്ക്കിട അഞ്ചുവയസ്സുകാരിയുടെ സ്വർണമാല എയർഹോസ്റ്റസ് കവർന്നതായി പരാതി


ബെംഗളൂരു : വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസ് സ്വർണമാല കവർന്നതായി പരാതി. കൊൽക്കത്ത സ്വദേശിനി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രയിലാണ് സംഭവം.
അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വർണ മാല ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി കവർന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖർജിയാണ് ബെംഗളൂരു പൊലീസിൽ പരാതി നൽകിയത്.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് കമ്പനി അറിയിച്ചു.
അതേസമയം പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ കമ്പനി അധികൃതർ തയ്യാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇൻഡിഗോ 6ഇ 551 വിമാനത്തിൽ 2 മക്കൾക്കൊപ്പമാണ് പ്രിയങ്ക യാത്ര ചെയ്തത്. മക്കൾ വഴക്കിട്ടപ്പോൾ മൂത്ത മകളെ സമാധാനിപ്പിക്കാനായി എയർഹോസ്റ്റസ് കൂട്ടിക്കൊണ്ടു പോയി. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനിടെയാണ് മകളുടെ മാല നഷ്ടമായത് ശ്രദ്ധയിൽപെട്ടത്. മകളോടു ചോദിച്ചപ്പോൾ എയർഹോസ്റ്റസ് എടുത്തെന്നാണ് പറഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
