കോയമ്പത്തൂരിൽ ശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് സ്വർണ്ണമാല കവർന്നു ; മൂന്നുപേർ അറസ്റ്റിൽ
കോയമ്പത്തൂരിൽ ശ്മശാനത്തിൽ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവൻ മാലകവർന്ന കേസിൽ മൂന്നുപേരെ പീളമേട് പോലീസ് അറസ്റ്റ് ചെയ്തു. ശൗരിപാളയം ഉടയംപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്തികേയൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ജൂൺ ആറിന് മരണപ്പെട്ട നാഗരാജ് എന്നയാളുടെ മൃതദേഹമാണ് പ്രതികൾ പുറത്തെടുത്തത്. സംസ്കാര സമയത്ത് ഇദ്ദേഹം ധരിച്ചിരുന്ന സ്വർണ്ണമാല ബന്ധുക്കൾ അഴിച്ചുമാറ്റിയിരുന്നില്ല. ഈ വിവരമറിഞ്ഞാണ് പ്രതികൾ ശ്മശാനത്തിൽ നിന്ന് മാലകവർന്നത്.
ജൂൺ 19-ന് മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ബന്ധുക്കൾ വീണ്ടും ശ്മശാനത്തിൽ എത്തിയപ്പോഴാണ് കല്ലറയിലെ മണ്ണ് മാറ്റിയ നിലയിൽ കണ്ടത്. സംശയം തോന്നിയ ബന്ധുക്കൾ അവിടെ തങ്ങിയിരുന്ന കാർത്തികേയനെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം പുറത്തെടുത്ത് മാല മോഷ്ടിച്ച വിവരവും, അത് പൂ മാർക്കറ്റിലെ കടയിൽ വിറ്റ കാര്യവും പുറത്തറിയുന്നത്. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് പീളമേട് പോലീസ് സ്ഥലത്തെത്തി പ്രതികളെ വലയിലാക്കി. അതേസമയം, വിവരമറിഞ്ഞ് പ്രതിയെ മർദ്ദിച്ചെന്ന പരാതിയിൽ മരിച്ച നാഗരാജിന്റെ മൂന്ന് ബന്ധുക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
.jpg)

