വിവാഹ ചടങ്ങിന് വരൻ്റെ വീട്ടുകാർ നൽകിയ സാരി ഇഷ്‌ടപ്പെട്ടില്ല, വധു വിവാഹത്തിൽ നിന്ന് പിന്മാറി

marrige

 ലക്നൗ: വിവാഹ ചടങ്ങിന് വരൻ്റെ വീട്ടുകാർ നൽകിയ സാരി ഇഷ്‌ടപ്പെടാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ രേവതി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാരി ഇഷ്‌ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വരൻ്റെയും വധുവിൻ്റെയും ബന്ധുക്കൾ ഏറ്റുമുട്ടുകയും ചെയ്തു.

ദലൻ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകൾ നികിയും മഹാദൻപൂർ സ്വദേശി പവൻ ഗോണ്ടിന്റെ മകൻ വിശാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. ക്ഷേത്രത്തോട് ചേർന്നുള്ള മണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വരൻ്റെ വീട്ടുകാർ കൊണ്ടുവന്ന സാരി 'മോശമാണെന്ന്' പറഞ്ഞ് വധു എതിർപ്പറിയിച്ചത്. ഈ സാരി ഉടുത്ത് വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് വധു വാശിപിടിച്ചതോടെ തർക്കമായി.

വാക്കുതർക്കം രൂക്ഷമായതോടെ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ വധുവിൻ്റെ സഹോദരൻ ജീത് നാഥ് ഗോണ്ട്, അമ്മ ഉംറാവതി ദേവി, അവരുടെ കൂട്ടുകാരി ലക്ഷ്‌മി ദേവി എന്നിവർക്ക് പരിക്കേറ്റു. ഇതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാതെ വരനും സംഘവും മടങ്ങിപ്പോവുകയും ചെയ്തു.

സംഭവത്തിൽ വധുവിൻ്റെ പിതാവ് അജയ് ഗോണ്ട് നൽകിയ പരാതിയിൽ വരൻ വിശാൽ, ബന്ധുക്കളായ പവൻ, മനോജ്, ഹരേറാം എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി അറിയിച്ചു.

Tags