ബിഹാറിൽ ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ


പാട്ന: ബിഹാറിൽ ഭർത്താവിന്റെ മുന്നിലിട്ട് ഓർക്കസ്ട്ര നർത്തകിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശങ്കർപൂർ നിവാസികളായ മനീഷ് കുമാർ, മനോജ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഷാപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള സിക്കന്ദർപൂർ ദിയാരയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. ഭർത്താവിനൊപ്പം ശങ്കർപൂർ ദിയാരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയെ മൂന്ന് പേർ തോക്കിൻ മുനയിൽ നിർത്തി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
വിവാഹ ചടങ്ങ് കഴിഞ്ഞ് പുലർച്ചെയോടെ യുവതിയും ഭർത്താവും ബൈക്കിൽ മടങ്ങിപ്പോകുകയായിരുന്നു. ഇടയിൽ ദമ്പതികൾ ബൈക്ക് യാത്രക്കാരനോട് വഴി ചോദിച്ചു. ബൈക്ക് യാത്രക്കാരൻ ഇരുവരെയും തെറ്റായ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഇവിടേക്ക് രണ്ട് കൂട്ടാളികളെ വിളിച്ചു വരുത്തുകയുമായിരുന്നു. പിന്നീട് ഭർത്താവിനെ കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ശേഷം മൂന്ന് പേരും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നാലെ ദമ്പതികൾ ഷാപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.