കോഴിക്കോട് വിവാഹ ഹാളില്‍ തര്‍ക്കം; പോലീസിനെ വിളിച്ച യുവാവിന്റെ പല്ല് അടിച്ചുകൊഴിച്ച നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വിവാഹ ഹാളിൽ തർക്കമുണ്ടായതിനെ തുടർന്ന് പോലീസിനെ വിളിച്ചതിന്റെ വിരോധത്താൽ യുവാവിനെ മർദിച്ച് പല്ല് അടിച്ചുകൊഴിച്ച കേസിൽ നാലുപ്രതികൾ കസബ പോലീസിന്റെ പിടിയിലായി. കല്ലുത്താൻകടവ് ഫ്‌ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ഫ്‌ലാറ്റിൽ താമസിക്കുന്നയാളെ ഫ്‌ലാറ്റിന്റെ പാർക്കിങ് ഏരിയയിൽവെച്ച് കഴിഞ്ഞ ജനുവരി 12-ന് രാത്രിയാണ് മർദിച്ചത്. മുഖത്ത് സ്റ്റീൽവളപോലുള്ള സാധനം ഉപയോഗിച്ച് ഇടിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്തതായാണ് പരാതി. പരാതിക്കാരന്റെ പല്ല് ഇളകിപ്പോവുകയും പല്ല് പൊട്ടി താടിയെല്ലിന് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു.
യുവാവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതികളെ ഗോവിന്ദപുരം കാവിൽത്താഴം, കല്ലുത്താൻ കടവ്, മുണ്ടിക്കൽത്താഴം എന്നിവിടങ്ങളിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. കസബ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ജെ. ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമിത്ത് ചാൾസ്, ഷിബു, സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
.jpg)

