ആലപ്പുഴയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ

ആര്യാട്: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഫിസ് അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ് ചിറ്റേഴത്ത് വീട്ടിൽ ജയപ്രകാശാണ് (ജയപ്പൻ-63) അറസ്റ്റിലായത്.
തോണ്ടൻകുളങ്ങര, കോമളപുരം സ്വദേശികളായ നാലുപേരിൽനിന്നും 11.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്. പല സ്ഥാപനങ്ങളിലും ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
സമാനമായ രീതിയിൽ ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 11 കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.നോർത്ത് ഐ.എസ് എച്ച്.ഒ എം.കെ.രാജേഷ്, എസ്.ഐ മാരായ സ്റ്റാൻലി, സാനു, സീനിയർ സി.പി.ഒ അനിൽകുമാർ, റോബിൻസൺ, സി.പി.ഒ വിനുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.