ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ (39) എയർ ഇന്ത്യ വിമാനക്കമ്പനി സസ്പെൻഡ് ചെയ്തു. കാബിൻ ക്രൂ ആയി ജോലി ചെയ്യുകയാണിയാൾ.
സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അരുൺ. മുൻ മഹാരാഷ്ട്ര പൊലീസുകാരനാണ് അരുൺ. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ കൂടെയാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.