എയർഹോസ്റ്റസിന്റെ മരണം : കാസർകോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരു : ദുബൈ സർവിസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയർഹോസ്റ്റസായ യുവതി ബംഗളൂരുവിൽ അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണുമരിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ ആദേശിനെതിരെ (26) കേസെടുത്തു. ഹിമാചൽപ്രദേശ് സ്വദേശി അർച്ചന ധിമാനാണ് (28) ശനിയാഴ്ച മരിച്ചത്. കൊലപാതകത്തിനാണ് കോറമംഗല പൊലീസിന്റെ നടപടി. യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് അർച്ചനയെ വീണ നിലയിൽ കണ്ടത്. ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്. അവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലു ദിവസം മുമ്പാണ് അർച്ചന ആദേശിനെ കാണാൻ ബംഗളൂരുവിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലിചെയ്യുന്ന ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടത്. ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. സംഭവദിവസം രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി. ആദേശ് കെട്ടിടത്തിന്റെ മുകളിൽനിന്ന് അർച്ചനയെ തള്ളിയിട്ടതാണെന്ന് മാതാവ് പരാതിയിൽ പറയുന്നു. അർച്ചന സിറ്റൗട്ടിൽ നടക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞത്.