അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവ്
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും. ഇരവിപേരൂർ വള്ളംകുളം നെടുമ്പ്രത്ത്മല ചണ്ണമല കോളാട്ടിൽ വീട്ടിൽ കാർത്തിക് ബിനു (23)വിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തി 29 വർഷം കഠിനതടവിനും 1,16,000 രൂപ പിഴക്കും വിധിച്ചത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട അതിജീവിതയെ 2025 ഫെബ്രുവരി 22ന് പ്രതി വാടകക്ക് താമസിക്കുന്ന വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. തിരുവല്ല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സന്തോഷാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി. പ്രതി പിഴത്തുക അടക്കുകയാണെങ്കിൽ അത് അതിജീവിതക്ക് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശവും നൽകിയിട്ടുണ്ട്.
.jpg)

