അച്ഛന്‍ മരിച്ചു, മൂന്ന് മാസത്തിന് ശേഷം കൊന്നത് അമ്മയാണെന്ന് കണ്ടെത്തി മകള്‍

google news
Mumbai crime


മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ ഒരു മരണം നടന്നു. മധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു ആദ്യം നാട്ടുകാരും വീട്ടുകാരുമെല്ലാം അറിഞ്ഞത്. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന വിവരം പുറത്തുവന്നു.


 അച്ഛനെ കൊന്നത് അമ്മ തന്നെയാണെന്ന് മകള്‍ കണ്ടെത്തുകയായിരുന്നു. കാമുകനോട് ഭര്‍ത്താവിനെ കൊന്ന വിവരം പറയുന്ന ഓഡിയോ ക്ലിപ്പ് മകള്‍ക്ക് ലഭിക്കുകയും അത് പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

ഭര്‍ത്താവിനെ കൊന്ന് മൂന്ന് മാസത്തിന് ശേഷമാണ്  കൊലക്കുറ്റത്തിന് രഞ്ജന രാംതെക് എന്ന സ്ത്രീ അറസ്റ്റിലാകുന്നത്. നാഗ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍  മാറിയുള്ള ചന്ദ്രപൂരിലായിരുന്നു നാടകീയമായ കൊലയും പിടിക്കപ്പെടലും എല്ലാം നടന്നത്.  ആഗസ്റ്റിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് വിരമിച്ചത്. വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. 


  എന്നാല്‍ കാമുകനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച രഞ്ജന ഇയാളെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിറ്റേദിവസം രാവിലെ എല്ലാവരോടും ഭര്‍ത്താവ് മരിച്ച വിവരം അറിയിച്ചു. ആര്‍ക്കും സംശയം തോന്നിയില്ല. സാധാരണമായൊരു മരണം. മൃതദേഹം സംസ്‌കരിച്ചു. എല്ലാം രഞ്‌നയുടെ പദ്ധതി പ്രകാരം തന്നെ നടന്നു.

മാസങ്ങള്‍ക്ക് ശേഷം മകള്‍ ശ്വേത വീണ്ടും വീട്ടിലെത്തിയതോടെയാണ് സത്യം പുറത്തേക്ക് വന്നത്. അപ്രതീക്ഷിതമായി അമ്മയുടെ ഫോണ്‍ ഉപയോഗിച്ച  ശ്വേത രഞ്ജന കാമുകനുമായി സംസാരിച്ച ഓഡിയോ ക്ലിപ്പിങ് കണ്ടെത്തി. പിന്നാലെ ഫോണ്‍ സഹിതം ശ്വേത പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.  


 കൊലപാതകത്തിന് തൊട്ടുപിന്നാലെ  കാമുകനെ വിളിക്കുകയും കുറ്റകൃത്യം  ചെയ്തത് താനാണെന്നും സമ്മതിക്കുന്നതായിരുന്നു ഫോണ്‍ സംഭാഷണം. 'ഞാന്‍  തലയണ കൊണ്ട് അയാളെ ശ്വാസം മുട്ടിച്ചുകൊന്നു, രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ഞാന്‍ പറയും'- എന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.


രഞ്ജനയും കാമുകന്‍ മുകേഷ് ത്രിവേദിയും തമ്മിലുള്ള ശബ്ദരേഖയാണ് ശ്വേത പൊലീസിനെ ഏല്‍പ്പിച്ചത്. പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശബ്ദ സംഭാഷണം കേള്‍പ്പിച്ചതോടെ ഇരുവരും കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു. 

Tags