ഓഹരി വിപണി കനത്ത ഇടിവിൽ

sensex1

 രാജ്യത്തെ ഓഹരി വിപണിയിൽ കനത്ത ഇടിവ്. സെപ്റ്റംബർ 11 വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ഓഹരി സൂചികയായ സെൻസെക്സ് 700 പോയിന്റും നിഫ്റ്റി ഒരു ശതമാനത്തോളവും താഴേക്ക് പതിച്ചു. ഇതോടെ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 478 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒറ്റദിവസം കൊണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ ഭീമമായ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായതും അസംസ്കൃത എണ്ണവില കുതിച്ചുയർന്നതുമാണ് വിപണിയിലെ തിരിച്ചടിക്ക് പ്രധാന കാരണമായത്. യെമനിലെ മോച്ച തുറമുഖം ഹൂതികൾ പിടിച്ചെടുത്തതും ഇറാനിലെ യുറേനിയം കേന്ദ്രത്തിന് നേരെ ആക്രമണ മുന്നറിയിപ്പ് ഉയർന്നതും ആഗോളതലത്തിൽ ഭീതി പരത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിലെത്തുകയും ഡബ്ല്യു.ടി.ഐ ക്രൂഡ് 100 ഡോളർ കടക്കുകയും ചെയ്തു.

വിപണിയിലെ തിരിച്ചടിയെത്തുടർന്ന് യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 27 പൈസ ഇടിഞ്ഞ് 95.79 എന്ന നിലവാരത്തിലെത്തി. റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലാണ് കൂടുതൽ ഇടിവ് തടഞ്ഞത്. ഇതിനുപുറമെ, അമേരിക്കൻ ബോണ്ട് ആദായത്തിലുണ്ടായ വർധനവും വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചു. സെക്ടറുകളിൽ റിയൽറ്റി, മെറ്റൽ, ഓട്ടോ വിഭാ​ഗങ്ങളിലെ ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്.

Tags