ഓഹരി വിപണി ഇടിഞ്ഞു ; നിക്ഷേപകർക്ക് വൻ നഷ്ടം
കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങൾ കൈവിട്ടുകൊണ്ട് ഇന്ത്യൻ ഓഹരി വിപണി ഈ ആഴ്ച വൻ ഇടിവോടെ വ്യാപാരം ആരംഭിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച വ്യാപാരം തുടങ്ങിയ ആദ്യ മിനിറ്റുകളിൽ തന്നെ സെൻസെക്സ് 1,700 പോയിന്റും നിഫ്റ്റി 500 പോയിന്റും ഇടിഞ്ഞു. സെൻസെക്സ് 75,868 നിലവാരത്തിലേക്കും നിഫ്റ്റി 23,556 നിലവാരത്തിലേക്കുമാണ് താഴ്ന്നത്. വിപണിയിലെ ഈ പെട്ടെന്നുള്ള തകർച്ചയിൽ നിക്ഷേപകരുടെ ആസ്തിയിൽ ഏകദേശം 8 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.
പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് വിപണിയെ പ്രധാനമായും ബാധിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടത് ആഗോള വിപണികളിൽ ആശങ്ക പടർത്തി. ഇതിന് പുറമെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുമെന്ന ഭയം നിക്ഷേപകർക്കിടയിൽ വർദ്ധിപ്പിച്ചു. ഇതോടെ ഓഹരി വിപണിയിൽ വലിയ തോതിലുള്ള വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏഴ് ശതമാനം വർദ്ധിച്ച് ബാരലിന് 102 ഡോളറിലെത്തി. ഇറാൻ വഴിയുള്ള എണ്ണ ഗതാഗതത്തിന് നിയന്ത്രണങ്ങൾ വരുമെന്ന സൂചനകളും, ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് മേൽ കർശനമായ വ്യാപാര തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും എണ്ണവിലയെ സ്വാധീനിച്ചു. ഇത് പുതിയൊരു ആഗോള വ്യാപാര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ.
.jpg)

