രാജ്യത്ത് ക്രിപ്‌റ്റോ കറൻസികൾ പൂർണമായും നിരോധിക്കണമെന്ന കടുത്ത നിലപാടുമായി ആർബിഐ

Cryptocurrency

 രാജ്യത്ത് ക്രിപ്‌റ്റോ കറൻസികൾ പൂർണമായും നിരോധിക്കണമെന്ന കടുത്ത നിലപാടുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ക്രിപ്‌റ്റോ കറൻസികൾക്ക് നിയമപരമായ അനുമതി നൽകണോ അതോ പൂർണമായും നിരോധിക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഈ ഡിജിറ്റൽ ആസ്തികൾ ഉയർത്തുന്ന കടുത്ത സാമ്പത്തിക ഭീഷണി റിസർവ് ബാങ്കും ആദായനികുതി വകുപ്പും ഒരുപോലെ ചൂണ്ടിക്കാട്ടുന്നു.

നിലപാടിൽ ഉറച്ച് ആർബിഐ

ക്രിപ്‌റ്റോ കറൻസികളിലോ സ്വകാര്യ സ്റ്റേബിൾ കോയിനുകളിലോ ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ നിക്ഷേപം നടത്താനോ ഇടപാടുകൾ നടത്താനോ പാടില്ലെന്ന് ആർബിഐ കർശനമായി വ്യക്തമാക്കുന്നു. ക്രിപ്‌റ്റോ വിപണിയിലുണ്ടാകുന്ന തകർച്ച രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും അതിനാൽ ഇത്തരം ആസ്തികളെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്തുനിർത്തണമെന്നുമാണ് ആർബിഐയുടെ നിലപാട്. നിലവിൽ നിയമപരമായ പൂർണ്ണ നിരോധനമില്ലെങ്കിലും, ആർബിഐയുടെ തുടർച്ചയായ മുന്നറിയിപ്പുകൾ കാരണം പ്രമുഖ ബാങ്കുകളെല്ലാം ക്രിപ്‌റ്റോ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കൂടാതെ, വിദേശ കറൻസികളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്റ്റേബിൾ കോയിനുകൾ ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് വെല്ലുവിളിയാകുമെന്നും ആർബിഐ ആശങ്കപ്പെടുന്നു.

നികുതി വെട്ടിപ്പിന് സാധ്യതയെന്ന് ആദായനികുതി വകുപ്പ്

വിദേശ ക്രിപ്‌റ്റോ എക്സ്ചേഞ്ചുകൾ വഴി നടക്കുന്ന ഇടപാടുകൾ നിരീക്ഷിക്കുന്നത് അസാധ്യമാണെന്നും, ഇത് വൻതോതിൽ നികുതി വെട്ടിപ്പിന് വഴിയൊരുക്കുമെന്നും ആദായനികുതി വകുപ്പ് വിലയിരുത്തുന്നു. മെയ് മാസം അവസാനിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 3.9 കോടി ക്രിപ്‌റ്റോ വ്യാപാരികളാണുള്ളത്. ഇവരുടെ പക്കൽ 2.1 ബില്യൺ ഡോളർ മൂല്യമുള്ള ഡിജിറ്റൽ ആസ്തികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

നീളുന്ന നിയമനിർമ്മാണം

വർഷങ്ങളായി ഇന്ത്യയിൽ ക്രിപ്‌റ്റോ നയം വ്യക്തതയില്ലാതെ തുടരുകയാണ്. 2018-ൽ ക്രിപ്‌റ്റോ സ്ഥാപനങ്ങൾക്കുള്ള ബാങ്കിങ് സേവനങ്ങൾ തടഞ്ഞ ആർബിഐയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പിന്നീട് 2021-ൽ സ്വകാര്യ ക്രിപ്‌റ്റോ കറൻസികൾ നിരോധിക്കാൻ സർക്കാർ കരട് ബിൽ തയ്യാറാക്കിയെങ്കിലും അത് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടില്ല.

അതേസമയം, ആഗോള തലത്തിൽ ക്രിപ്‌റ്റോ സംരംഭങ്ങൾ വലിയ ലാഭമാണ് കൊയ്യുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കുടുംബവും നടത്തുന്ന ക്രിപ്‌റ്റോ സംരംഭങ്ങളിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം 1.4 ബില്യൺ ഡോളറിലധികം (ഏകദേശം 13,440 കോടിയിലധികം രൂപ) വരുമാനം ലഭിച്ചതായി യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ക്രിപ്‌റ്റോയുടെ സ്വീകാര്യത വർധിക്കുമ്പോഴും, ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷിതത്വം മുൻനിർത്തി കടുത്ത നിലപാടിലാണ് റിസർവ് ബാങ്ക്.

Tags