മാമ്പഴ കർഷകർ പ്രതിസന്ധിയിൽ: പശ്ചിമേഷ്യൻ സംഘർഷം കയറ്റുമതി തകർത്തു
ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി മുടങ്ങിയതോടെ പ്രതിസന്ധിയിലായി കർണാടകത്തിലെ മാമ്പഴക്കർഷകർ . കർണാടകയിൽ തുമക്കൂരു, കോലാർ, രാമനഗര, ചിക്കബല്ലാപുര ജില്ലകളിലാണ് എറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്നത്.ഇതിനുപുറമേ പ്രമുഖ മാമ്പഴ ഇനങ്ങളുടെ ഉത്പാദനമാണ് കർണാടകയിലെ ചില ഗ്രാമങ്ങളിൽ നടക്കുന്നത്. വർഷങ്ങളായി ഇറാൻ, യു.എ.ഇ., രാജ്യങ്ങളിലേക്ക് വൻതോതിലുള്ള മാമ്പഴ കയറ്റുമതിയിലുടെ വൻ ലാഭമായിരുന്നു വിതരണക്കാർക്കും കർഷകർക്കും ലഭിച്ചിരുന്നത്.
ഈ വർഷവും പതിവുപോലെ ഈ രാജ്യങ്ങളിൽനിന്ന് വൻതോതിൽ മുൻകൂർ ഓർഡർ ലഭിച്ചിരുന്നു. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം ഇവരുടെ പ്രതീക്ഷയെ ആകെ തകിടംമറിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഉത്പാദനം കൂടുതലാണ്. ഈ വർഷം കലാവസ്ഥ അനുകൂലമായതിനാൽ 20 ശതമാനം അധിക ഉത്പാദനമാണ് സംസ്ഥാനത്ത്. അതിനാൽ, വില ഉയരുമെന്നോ പ്രാദേശികവിപണിയിൽ വൻ ലാഭം നേടാനാകുമെന്നോ ഉള്ള പ്രതീക്ഷയില്ലെന്നും കർഷകർ പറയുന്നു.
പ്രതിസന്ധിയൊഴിവാക്കാൻ ഈ വർഷം ഹോർട്ടികൾച്ചർ വകുപ്പിൽ കയറ്റുമതിക്കായി രജിസ്റ്റർചെയ്യുകയാണ് ചിക്കബെല്ലാപുരയിലെ കർഷകർ. എന്നാൽ, വിദേശവിപണിയിൽ കയറ്റുമതിചെയ്യുന്നതിന്റെ മൂന്നിലൊന്ന് ലാഭംപോലും ഈ വഴിയിലൂടെ കിട്ടില്ല. അതിനാൽ യു.കെ., കാനഡ പോലുള്ള വിദേശവിപണികളിൽ സധ്യത തിരയുകയാണ് വിതരണക്കാർ. അനിശ്ചിതത്വംകാരണം കയറ്റുമതിക്കാരോട് 50 ശതമാനത്തിലധികം മുൻകൂർ പണമായി നൽകാൻ ആവശ്യപ്പെടുകയാണെന്ന് വ്യാപാരികൾ.
നഗരവിപണികളിൽ മാമ്പഴം ഇതിനകം എത്തിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, വിതരണക്കാർ സജീവമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പത്തുദിവസത്തിനുള്ളിൽ ആന്ധ്രപ്രദേശ്, തമിഴ്നാട് ഭാഗങ്ങളിൽനിന്നുള്ള കൂടുതൽ ഇനങ്ങൾ എത്തും.
നിലവിൽ കർണാടക ഇനമായ അൽഫോൺസയ്ക്ക് കിലോ 280-300 രൂപയാണ് പ്രദേശികവില. റാസ്പുരി, സിന്ദുര എന്നിവ ഏകദേശം 250, ബംഗനപ്പാളെ 180-200 രൂപ എന്നിങ്ങനെയാണ് വില. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കൂടുതൽ ഇനങ്ങളെത്തിയാൽ വിലയും ആവശ്യക്കാരും കുത്തനെ കുറയും. ഇത് കർഷകർക്കുള്ള ലാഭവിഹിതത്തെ സാരമായി ബാധിക്കും. കഴിഞ്ഞവർഷം ജനുവരിയിൽ അപ്രതീക്ഷിതമായുണ്ടായ മഴ വിളവിനെ സാരമായി ബാധിച്ചിരുന്നു. നഷ്ടം ഈവർഷം നികത്താമെന്ന കണക്കുകൂട്ടലിലായിരുന്നു കർഷകരും വ്യാപാരികളും.
.jpg)


