ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു
മുംബൈ: ആഗോള ഷിപ്പിംഗ് ഭീമന്മാരായ ജർമ്മൻ ഷിപ്പിംഗ് കമ്പനി ഹപാഗ്-ലോയ്‌ഡും ഇന്ത്യാ ഗവൺമെന്റും സമുദ്രമേഖലയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറിൽ ഹപാഗ്-ലോയ്‌ഡ് സിഇഒ റോൾഫ് ഹബ്ബൻ ജാൻസണും കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാളും ചേർന്നാണ് ഒപ്പിട്ടത്.
കരാറിൻ്റെ ഭാഗമായി ഹപാഗ്-ലോയ്‌ഡിൻ്റെ നാല് വമ്പൻ കപ്പലുകൾ ഇന്ത്യൻ പതാകയ്ക്ക് കീഴിലേക്ക് മാറ്റാൻ തീരുമാനമായി. കൂടാതെ, മഹാരാഷ്ട്രയിലെ വധാവൻ തുറമുഖത്തിൻ്റെ വികസനത്തിൽ പങ്കാളികളാകാനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യയിൽ കപ്പലുകൾ പുനരുപയോഗം ചെയ്യുന്നതിനുള്ള വിപുലമായ സംവിധാനം ഒരുക്കാനും ധാരണയായിട്ടുണ്ട്. നൂറോളം കപ്പലുകൾ വരെ സുരക്ഷിതമായി പുനരുപയോഗിക്കാൻ കഴിയുന്ന ഒരു ഇക്കോസിസ്റ്റം ഇന്ത്യയിൽ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഗോള വ്യാപാരത്തിൽ ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണെന്നും ഈ പങ്കാളിത്തം ഇന്ത്യയുടെ സമുദ്രമേഖലയിലെ കരുത്ത് വർദ്ധിപ്പിക്കുമെന്നും ഹപാഗ്-ലോയ്‌ഡ് സിഇഒ റോൾഫ് ഹബ്ബൻ ജാൻസൺ വ്യക്തമാക്കി. വധാവൻ പോർട്ട് പോലുള്ള പദ്ധതികൾ ആഗോള സപ്ലൈ ചെയിനിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുമെന്ന് ഹാൻസീറ്റിക് ഗ്ലോബൽ ടെർമിനൽസ് സിഇഒ ധീരജ് ഭാട്ടിയ പറഞ്ഞു.
.jpg)


