ഐസ്‌ക്രീം വിപണിയും പിടിച്ചടക്കാൻ അംബാനിയുടെ റിലയൻസ്
മുബൈ : കാമ്പ കോളയ്ക്കു ശേഷം ഐസ്‌ക്രീം വിപണിയും പിടിച്ചടക്കാൻ റിലയൻസ്. പാനീയ വിപണിയിൽ കാമ്പ കോളയെ പത്ത് രൂപ നിരക്കിൽ അവതരിപ്പിച്ച് കൊക്കകോളയ്ക്കും പെപ്‌സിക്കും കനത്ത വെല്ലുവിളി ഉയർത്തിയതിന് പിന്നാലെ, ഐസ്‌ക്രീം വിഭാഗത്തിലും പത്ത് രൂപയുടെ പുതിയ ഉൽപന്നങ്ങളുമായി വിപണി പിടിച്ചടക്കാനൊരുങ്ങുകയാണ് കമ്പനി. 'ബോംബെ ക്രീമറി' എന്ന പുതിയ ബ്രാൻഡിലൂടെയാണ് ഇന്ത്യയിലെ ബില്യൺ ഡോളർ ഐസ്‌ക്രീം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് റിലയൻസ് തുടക്കമിടുന്നത്.
സാധാരണക്കാരും ഇടത്തരക്കാരുമായ ഉപഭോക്താക്കളെ കൃത്യമായി ലക്ഷ്യമിട്ടാണ് റിലയൻസ് തങ്ങളുടെ ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. ഇന്ത്യൻ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ലഘുഭക്ഷണങ്ങൾ, സോപ്പുകൾ, ശീതളപാനീയങ്ങൾ എന്നിവയിലെല്ലാം 10 രൂപയുടെ പായ്ക്കറ്റുകൾക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത്. ഈ വിപണി സാധ്യത മുൻകൂട്ടി കണ്ടാണ് പുതിയ ഐസ്‌ക്രീം ഉൽപന്നങ്ങളും ഇതേ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാൻ റിലയൻസ് തീരുമാനിച്ചത്.
സാധാരണയായി ഗുണനിലവാരമുള്ള ഐസ്‌ക്രീം കോണുകൾക്കും കപ്പുകൾക്കും വിപണിയിൽ 20-30 രൂപ നൽകേണ്ടി വരുമ്പോൾ, സാധാരണക്കാരന്റെ പോക്കറ്റിന് ഇണങ്ങുന്ന തരത്തിൽ 10 രൂപയ്ക്ക് ഐസ്‌ക്രീം നൽകുന്നത് വിപണിയിലെ സമവാക്യങ്ങളെ അടിമുടി മാറ്റും. മുൻനിര ബ്രാൻഡുകൾ പ്രീമിയം ഉൽപന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, താഴെത്തട്ടിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലളിതവും ഫലപ്രദവുമായ തന്ത്രമാണ് കമ്പനി നടപ്പാക്കുന്നത്.
ശീതളപാനീയ വിപണിയിൽ 10 രൂപയ്ക്ക് 200 മില്ലിലിറ്റർ കാമ്പ കോള വിപണിയിലെത്തിച്ച റിലയൻസ് നീക്കം ആഗോള ഭീമന്മാരെ പ്രതിരോധത്തിലാക്കിയിരുന്നു. പാനീയ വിപണിയിൽ വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന വില നിയന്ത്രണങ്ങളെയാണ് റിലയൻസ് വെല്ലുവിളിച്ചത്. പെട്ടിക്കടകൾ മുതൽ വൻകിട സൂപ്പർമാർക്കറ്റുകൾ വരെ കാമ്പ കോളയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ മുൻനിര കമ്പനികളും തങ്ങളുടെ ചെറിയ പായ്ക്കറ്റുകളുടെ വില കുറയ്ക്കാൻ നിർബന്ധിതരായി.
ബോംബെ ക്രീമറിയുടെ വരവ് രാജ്യത്തെ ഐസ്‌ക്രീം മേഖലയിൽ കടുത്ത മത്സരത്തിന് വഴിവെക്കും. നിലവിൽ അമുൽ, ക്വാളിറ്റി വാൾസ്, വാഡിലാൽ, ഹാവ്‌മോർ, അരുൺ ഐസ്‌ക്രീംസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളാണ് ഇന്ത്യൻ വിപണി നിയന്ത്രിക്കുന്നത്. ഇവരിൽ ഭൂരിഭാഗം കമ്പനികൾക്കും പത്ത് രൂപ നിരക്കിൽ ചെറിയ പോപ്‌സിക്കിളുകളോ ചെറിയ കപ്പുകളോ മാത്രമാണ് ഉള്ളത്. എന്നാൽ കൂടുതൽ രുചിഭേദങ്ങളും പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ഉൽപന്നങ്ങളും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
.jpg)

