ശ്രീലങ്കയിലേക്ക് പോകാൻ ഒരുങ്ങുകയാണോ ? എങ്കിൽ ഇത് അറിയണം...
ഇന്ത്യക്കാരായ വിനോദസഞ്ചാരികൾക്ക് ഏറെ സന്തോഷം നൽകുന്ന രീതിയിൽ ശ്രീലങ്ക പുതിയ വിസ നയം പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇനി 30 ദിവസത്തേക്ക് സൗജന്യ വിസയോടെ ശ്രീലങ്ക സന്ദർശിക്കാനാകും. 2026 മെയ് 25 മുതലാണ് ഈ പദ്ധതി ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്.
തിരഞ്ഞെടുത്ത ഈ 40 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആദ്യമായി ശ്രീലങ്കയിൽ എത്തുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രണ്ട് തവണ രാജ്യത്ത് പ്രവേശിക്കാനും ഈ സൗകര്യം അനുവദിക്കുന്നു. ടൂറിസം മേഖലയെ കൂടുതൽ സജീവമാക്കുന്നതിനായി ശ്രീലങ്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷനാണ് ഈ നിർണായക തീരുമാനം കൈകൊണ്ടതാണ്.
വിസ ഫീസ് സൗജന്യമാണെങ്കിലും, യാത്രക്ക് മുൻപായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) നേടുന്നത് ഇപ്പോഴും നിർബന്ധമാണ്. പലരും "വിസ-ഫ്രീ" എന്ന വാർത്ത കേൾക്കുമ്പോൾ യാതൊരു മുൻകൂർ നടപടികളും ആവശ്യമില്ലെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, ഔദ്യോഗിക പോർട്ടലായ eta.gov.lk വഴി യാത്രക്ക് മുമ്പ് ETA അപേക്ഷ സമർപ്പിച്ച് അനുമതി നേടിയിരിക്കണം. ഇത് ഇല്ലാത്തവർക്ക് വിമാനത്താവളങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടാം. അതിനാൽ, യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ETA എടുക്കാൻ ശ്രദ്ധിക്കുക.
ഈ 40 രാജ്യങ്ങളിലെ പൗരന്മാർക്ക് ETA പ്രോസസ്സിങ് ഫീസും ഇപ്പോൾ സൗജന്യമാണ്. എന്നാൽ, മെയ് 25ന് മുമ്പ് ഫീസ് നൽകി ETA എടുത്തവർക്ക് തുക തിരികെ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാലിദ്വീപ് പൗരന്മാർക്ക് ഉഭയകക്ഷി കരാർ പ്രകാരം 90 ദിവസത്തെ സൗജന്യ വിസ ലഭിക്കും. 30 ദിവസത്തിൽ കൂടുതൽ തങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ശ്രീലങ്കയിലെ ഇമിഗ്രേഷൻ ഓഫീസിൽ അപേക്ഷിച്ച് നിശ്ചിത ഫീസ് നൽകി വിസ നീട്ടാവുന്നതാണ്.
ഇന്ത്യയാണ് നിലവിൽ ശ്രീലങ്കയിലേക്ക് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന രാജ്യം. ഈ പുതിയ സൗകര്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാര മേഖലയിലെ മത്സരം വർദ്ധിക്കുന്ന സാഹചര്യത്തിൽ, രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രീലങ്കയുടെ തന്ത്രപരമായ നീക്കമായാണ് ഈ സൗജന്യ വിസ പദ്ധതിയെ വിലയിരുത്തുന്നത്. യാത്ര പോകുന്നവർ പാസ്‌പോർട്ട്, മടക്കയാത്ര ടിക്കറ്റ്, താമസസ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ കൈവശം കരുതുന്നത് ഇമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാക്കും.
.jpg)

