ചാലക്കുടി എടശ്ശേരി ജൂവലറി കവര്‍ച്ച : പ്രതികള്‍ക്ക് തടവും പിഴയും

google news
ചാലക്കുടി എടശ്ശേരി ജൂവലറി കവര്‍ച്ച : പ്രതികള്‍ക്ക് തടവും പിഴയും

തൃശൂര്‍ : ചാലക്കുടി എടശ്ശേരി ജൂവലറി കവര്‍ച്ചാ കേസില്‍ പ്രതികളെ കുറ്റക്കാരെന്നുകണ്ട് കോടതി ശിക്ഷിച്ചു. പ്രതികളായ ബിഹാര്‍ കട്ടിഹാര്‍ ജില്ലയിലെ പി.എസ്. നഗര്‍ വൈ.എഫ്.എ. ആശുപത്രിക്ക് സമീപം 34-ാം വാര്‍ഡില്‍ ബാര ബസാര്‍ ബാരിക് ചൗക്കില്‍ അശോക് ബാരിക് (35), ഝാര്‍ഖണ്ഡ് പിയാര്‍പുര്‍ മധ്യ പിയാര്‍പുരില്‍ അമീര്‍ ഷേഖ്(35), ഝാര്‍ഖണ്ഡ് പക്കൂര്‍ ജില്ലയില്‍ ഗഗന്‍പഹന്‍ മനിക് പാര നമ്പര്‍ 2വില്‍ ഇന്‍ജാമുള്‍ ഹക്ക് (22), ഝാര്‍ഖണ്ഡ് ഉദ്ദുവ സാഹിബ് ഗഞ്ച് സൗത്ത് പലാഷ് ഗച്ചി മജീദ് മഹല്‍ ടോലയില്‍ ഇക്രാമുള്‍ ഷേഖ് (44) എന്നിവരെയാണ് കുറ്റക്കാരെന്നുകണ്ട് ഏഴുവര്‍ഷം കഠിന തടവിനും 90,000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. 2018 ജനുവരി 29 നാണ് കേസിനാസ്പദമായ കവര്‍ച്ച.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന കമ്മല്‍, ലോക്കറ്റ്, വളകള്‍, നെക്ലസ്, മോതിരങ്ങള്‍, മാലകള്‍ തുടങ്ങി 15 കിലോയോളം സ്വര്‍ണവും 6,06,767 രൂപയും അടക്കം മൊത്തം നാലു കോടി ആറു ലക്ഷത്തില്‍ പരം രൂപയുടെ മുതലുകളാണ് ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘം കൊള്ളയടിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ കവര്‍ച്ച നടത്തുന്നതും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ വര്‍ഷങ്ങളോളം അന്വേഷണങ്ങള്‍ നടത്തിയിട്ടും പിടകൂടാന്‍ സാധിക്കാതിരുന്ന ഉദുവ ഹോളിഡേ റോബേഴ്‌സ് സംഘത്തിലെ പ്രധാനികളെയാണ് അന്ന് ചാലക്കുടി ഡിവൈ.എസ്.പി. ആയിരുന്ന സി.എസ്. ഷാഹുല്‍ ഹമീദും സംഘവും ചേര്‍ന്ന് ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉള്‍ഗ്രാമങ്ങളില്‍ നിന്നായി പിടികൂടി നാട്ടിലെത്തിച്ചത്.

കേസിലെ ഒന്നാം പ്രതിയായ അശോക് ബാരിക്കിനെ ബിഹാറില്‍നിന്നും രണ്ടാം പ്രതിയായ അലി ഹുസൈന്‍ ഷെയ്ക് എന്നയാളെ പിയാര്‍പുരില്‍നിന്നും മൂന്നാംപ്രതിയായ ഇന്‍ജാമുള്‍ ഹഖ് എന്ന ഇന്‍സാമുല്‍ ഹഖ് എന്നയാളെ പശ്ചിമ ബംഗാളിലെ ഭഗവന്‍ ഗോളയില്‍ നിന്നും നാലാംപ്രതി ഇക്രമുള്‍ ഷെയിനെ ഝാര്‍ഖണ്ഡിലെ സൗത്ത് പലാഷ് ഗച്ചിയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. അന്നത്തെ തൃശൂര്‍ റേഞ്ച് ഐ.ജി. ആയിരുന്ന എം.ആര്‍. അജിത്കുമാറിന്റെയും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ജി.എച്ച്. യതീഷ് ചന്ദ്രയുടേയും നേതൃത്വത്തില്‍ ചാലക്കുടി ഡിവൈ.എസ്.പി. ഷാഹുല്‍ ഹമീദും സംഘവുമാണ് മാസങ്ങളോളംനീണ്ട അന്വേഷണത്തിലൊടുവില്‍ പ്രതികളെ പിടികൂടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയ്ക്ക് തലവേദനയായിരുന്ന ഈ കൊള്ളസംഘത്തെ ആദ്യമായി പിടികൂടിയത് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസാണ്. നേപ്പാളിലേക്ക് കടക്കാന്‍ തയാറായിരുന്ന അശോക് ബാരിക്കിനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന കൊള്ളയുടെ ചുളഴിഞ്ഞത്.

രണ്ടു മാസത്തോളം അവിടെ ക്യാമ്പ് ചെയ്താണ് മറ്റുള്ള പ്രതികളെ പോലീസിന് പിടികൂടാനായത്. ഈ കൊള്ള സംഘത്തിന് ഹോളിഡേ റോബേഴ്‌സ് എന്ന പേര്‍ വന്നതിലും കാരണമുണ്ട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ മുന്നോടിയായുള്ള ദിവസത്തിലാണ് ഇവര്‍ മോഷണം നടത്തുന്നത്. കൊള്ളചെയ്ത മുതലുകളുമായി സംസ്ഥാനംവിട്ട് മറ്റുള്ള സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം ദിവസങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യം ലഭിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പുമൂലം പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയും സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാവാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണ് ഉണ്ടായത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 45 സാക്ഷികളെ വിസ്തരിക്കുകയും 120 രേഖകളും 45 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, ദിനല്‍ വി.എസ്, അല്‍ജോ പി. ആന്റണി എന്നിവര്‍ ഹാജരായി.

The post ചാലക്കുടി എടശ്ശേരി ജൂവലറി കവര്‍ച്ച : പ്രതികള്‍ക്ക് തടവും പിഴയും first appeared on Keralaonlinenews.