അച്ഛന്റെ ജീവിതപാത പിന്തുടര്ന്ന് അഞ്ചാംവട്ടം വമ്പന്‍ റാങ്കിലെത്തി മിഥുന് പ്രേംരാജ്
വടകര : സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ കരസ്ഥമാക്കിയത്.മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി മാറിയ 12ാം റാങ്കുകാരനായ വടകര സ്വദേശി മിഥുന്റെ ഇതുവരെയുള്ള നാൾവഴികൾ എന്തൊക്കെയാണെന്ന് നോക്കാം..
പ്രമുഖ ശിശുരോഗ വിദഗ്ദനായ അച്ഛന് ഡോ. എം. പ്രേംരാജിന്റെ ജീവിതപാത പിന്തുടര്ന്ന് എം.ബി.ബി.എസ് ബിരുദമായിരുന്നു ഈ 30 കാരന്റെ ആദ്യ ലക്ഷ്യം.അത് നേടിയപ്പോഴും ഒരു പോറൽ പോലും തട്ടാതെ സിവില്‍ സര്‍വിസ് പരീക്ഷയെന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്നു. അതാണ് 12ാം റാങ്ക് എന്ന ഉന്നത സ്ഥാനത്തേക്ക് മിഥുനിനെ എത്തിച്ചതും. അഞ്ചാംതവണയാണ് ഈ 30കാരന് സിവില്‍ സര്‍വിസ് പരീക്ഷ എഴുതുന്നത്. മൂന്നുവട്ടം ഇന്റര്‍വ്യൂവിലും പങ്കെടുത്തു.
റാങ്ക്പട്ടികയിലെത്താത്തതില് നിരാശനാകാതെ അദ്ദേഹം ഇത്തവണ വീണ്ടും ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം ഐ ലേണ്‍ ഐ.എ.എസ് അക്കാദമിയിലായിരുന്നു പരിശീലനം. ഡല്‍ഹിയിലും കുറച്ചുകാലം പരീക്ഷക്കായി പരിശീലനം നടത്തിയിരുന്നു. കോഴിക്കോട് കോര്‍പറേഷനില്‍ അസി. മെഡിക്കല്‍ ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. സിവില്‍ സര്‍വിസ് പരിശീലനത്തിനായി ജോലി രാജിവെക്കുകയായിരുന്നു. വടകര ജില്ല ആശുപത്രി കോവിഡ് വാര്‍ഡിലും ജോലി ചെയ്തിട്ടുണ്ട്.
വടകര പബ്ലിക് സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ മിഥുന് പഠിച്ചത്. തൃശൂരിലായിരുന്നു എന്‍ട്രന്‍സ് കോച്ചിങ്ങിനായുള്ള പ്ലസ് ടു പഠനം. മെഡിക്കല്‍ എന്ട്രന്സില് നാലാം റാങ്കുണ്ടായിരുന്നു മിഥുന്. തുടര്‍ന്ന് പോണ്ടിച്ചേരി ജിപ്മെറില്നിന്ന് 2015ല്‍ എം.ബി.ബി.എസ് ബിരുദം നേടി.
ബിന്ദുവാണ് മിഥുനിന്റെ മാതാവ്.സഹോദരി ഡോ. അശ്വതി പ്രേംരാജ് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയോളജിസ്റ്റാണ്. കഠിന പ്രയത്നത്തിന്റെ ഫലമാണ് മികച്ച വിജയത്തിലേക്ക് നയിച്ചതെന്ന് വടകര മുന്‍സിപ്പല്‍ പാര്ക്കിന് സമീപം ‘കൈലാസ’ത്തില്‍ മിഥുന് പറഞ്ഞു. ഡോക്ടറായിട്ടും തന്റെ സിവില്‍ സര്‍വിസ് താല്പര്യത്തിന് കൂടെ നിന്ന വീട്ടുകാരും ഈ വിജയത്തില്‍ പങ്കാളികളാണെന്ന് മിഥുന് പറഞ്ഞു. ഐ.എ.എസാണ് ലക്ഷ്യമിടുന്നത്.