പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത് ആരോഗ്യ മേഖലയ്ക്ക് നേട്ടം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

dd

പത്തനംതിട്ട : മെച്ചപ്പെട്ട ആരോഗ്യനിലവാരം  കൈവരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സേവനങ്ങളുടെ പൂര്‍ത്തീകരണമാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ സാധിച്ചതെന്ന് അഡ്വ. മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നെടുമ്പ്രം പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.

tRootC1469263">

ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ കൂടുതല്‍ സമയം രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണുവാനുള്ള സൗകര്യവും ലഭിക്കുന്നു. ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കിയതില്‍ രണ്ടെണ്ണം തിരുവല്ല മണ്ഡലത്തിലാണെന്നുള്ളത്  പ്രത്യേക സന്തോഷം നല്‍കുന്നു.  ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ജനങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാനത്ത് 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് നെടുമ്പ്രം  പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. എല്ലാവര്‍ക്കും പ്രാപ്യവും സമഗ്രവും, ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ്  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്.

ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.5 ലക്ഷം രൂപയും പ്രളയ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.32 ലക്ഷം രൂപയും ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ട പ്രീചെക്ക്, പ്രൈമറി, സെക്കന്‍ഡറി വെയിറ്റിംഗ് ഏരിയകള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള  പരിശോധനാ മുറികള്‍, നവീകരിച്ച ഫാര്‍മസിയും ലാബും, ഇഞ്ചക്ഷന്‍ റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, പാലിയേറ്റീവ് കെയര്‍,  ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെണ്‍പാല, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷേര്‍ലി ഫിലിപ്പ്, ജെ. പ്രീതിമോള്‍, എന്‍.എസ്. ഗിരീഷ് കുമാര്‍,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യര്‍, റ്റി.എസ്. സന്ധ്യാമോള്‍, പി. വൈശാഖ്, ശ്യാം ഗോപി, കെ. മായാദേവി, ജിജോ ചെറിയാന്‍, ഗ്രേസി അലക്സാണ്ടര്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, നെടുമ്പ്രം കുടുംബാരോഗ്യേ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂലി ജോര്‍ജ്, നെടുമ്പ്രം ഗ്രാമ  പഞ്ചായത്ത് സെക്രട്ടറി പി. മനോജ് കുമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags