ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശം അംഗീകരിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍; സ്വാഗതം ചെയ്ത് ഹമാസ്

un

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് യുഎസ് പിന്തുണയോടെ തയ്യാറാക്കിയ കരട് പ്രമേയത്തിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച അംഗീകാരം നല്‍കി. മെയ് 31 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ ഇതിനകം അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. 'അനിവാര്യമായത്, എന്നാല്‍ ദുര്‍ബലവും താല്‍ക്കാലികവുമായ ഒരു വെടിനിര്‍ത്തല്‍ മാത്രമല്ല, യുദ്ധത്തിന് ശാശ്വതമായ അന്ത്യം നല്‍കുന്ന ഒന്ന്' എന്നാണ് പ്രസിഡന്റ് ബൈഡന്‍ കരാറിനെ വിശേഷിപ്പിച്ചത്. ഇസ്രയേലിനോടും ഹമാസിനോടും 'വെടിനിര്‍ത്തല്‍ നിബന്ധനകള്‍ കാലതാമസമില്ലാതെയും ഉപാധികളില്ലാതെയും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍' ആഹ്വാനം ചെയ്തുകൊണ്ട് 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഇസ്രയേലും ഹമാസും തയ്യാറാകുമോ എന്നത് അപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്, എന്നാല്‍ യുഎന്നിന്റെ ശക്തമായ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഇരു കക്ഷികളിലും സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. പ്രമേയം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇത് നടപ്പാക്കാന്‍ ഇസ്രയേലുമായി പരോക്ഷ ചര്‍ച്ചകളില്‍ മധ്യസ്ഥരുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഹമാസ് പറഞ്ഞു
ഗാസ മുനമ്പില്‍ എട്ട് മാസമായി ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ 37,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒക്‌ടോബര്‍ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും 1,200 ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ ഹമാസിന്റെ തടവിലാവുകയും ചെയ്തതോടെയാണ് പ്രദേശത്ത് യുദ്ധം ആരംഭിച്ചത്.

Tags