ചന്ദ്രനില്‍ ഇനി ട്രെയിനുകളുമോടും

nasa

ചന്ദ്രനില്‍ ഇനി പേടകങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല, ട്രെയിനുകളുമോടും. ബഹിരാകാശ രംഗത്തെ പരീക്ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാസ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫ്‌ളെക്‌സിബിള്‍ ലെവിറ്റേഷന്‍ ഓണ്‍ എ ട്രാക്ക് (ഫ്‌ളോട്ട്)എന്ന പേരിലാണ് നാസ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. ചന്ദ്രനിലേക്കു വിക്ഷേപിക്കുന്ന പേടകങ്ങളിലുള്ള പേലോഡിന് സുഗമമായി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. റോബോട്ട് നിയന്ത്രിത ട്രെയിനായിരിക്കുമിത്.


ബഹിരാകാശത്തെ പുത്തന്‍ പര്യവേക്ഷണങ്ങളുടെ ഭാഗമായി സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തിലുള്ള പദ്ധതികള്‍ വികസിപ്പിക്കാനായി ആരംഭിച്ച നാസാസ് ഇനൊവേറ്റിവ് അഡ്വാന്‍സ്ഡ് കണ്‍സെപ്റ്റ്‌സ് പ്രോഗ്രാം (നിയാക്) ആണ് ചന്ദ്രനിലെ റെയില്‍വേ പദ്ധതിയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുക. 2030ഓടെ ചന്ദ്രോപരിതലത്തിലൂടെ ചരക്കുഗതാഗതം സാധ്യമാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ പേലോഡ് ഗതാഗതത്തിനായി ആശ്രയിക്കാന്‍ കൊള്ളാവുന്ന സ്വയം നിയന്ത്രിതവും കാര്യക്ഷമവുമായ ആദ്യത്തെ റെയില്‍വേ സംവിധാനമൊരുക്കുകയാണ് നാസ ലക്ഷ്യമിടുന്നതെന്നാണ് പ്രോജക്ട് തലവന്‍ എഥാന്‍ സ്‌കാലര്‍ വെളിപ്പെടുത്തിയത്.

അടുത്ത ഘട്ടത്തില്‍ ചന്ദ്രനിലൂടെ മനുഷ്യരെ വഹിച്ചുകൊണ്ടുപോകാവുന്ന തരത്തില്‍ ഫ്‌ളോട്ട് ട്രെയിനുകള്‍ വികസിപ്പിക്കുമെന്നും എഥാന്‍ പറയുന്നു. മനുഷ്യന്റെ ചാന്ദ്രപര്യവേക്ഷണവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വെല്ലുവിളികള്‍ക്കെല്ലാം ഇതുവഴി വലിയ അളവില്‍ പരിഹാരം കാണാനാകുമെന്ന് നാസ പ്രതീക്ഷിക്കുന്നുണ്ട്.

Tags