മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി. സോളോസ് ക്ലോസ് ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനമാണ് കാണാതായത്. രാവിലെ 9.15നാണ് മലാവി തലസ്ഥാനമായ ലൈലോങ്‌വൊയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്.
വൈസ് പ്രസിഡന്റുമായി വിമാനം പറന്നത് വെറും 45 മിനിറ്റ് യാത്ര ചെയ്യേണ്ട മസുസുവിലേയ്ക്കായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനായില്ല. പിന്നാലെ തിരികെ പറക്കുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
മുൻ കാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്നു ദിവസം മുൻപാണ് റാൽഫ് മരിച്ചത്. സോളോസ് ചിലിമയുടെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെന്റിലെ നേതാക്കളും അടക്കമുള്ളവർ കാണാതായ വിമാനത്തിലുണ്ട്.
അതേസമയം രക്ഷാദൗത്യം പുരോഗമിക്കുന്നതായി പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക, ബ്രിട്ടന്‍, നോര്‍വെ, ഇസ്രയേല്‍ സര്‍ക്കാരുകളോട് രക്ഷാദൗത്യത്തിനായി മലാവി സഹായം അഭ്യര്‍ത്ഥിച്ചു.