വെടിനിര്‍ത്തല്‍ ചര്‍ച്ച ഇസ്രായേല്‍ നീട്ടിവെക്കുന്നു; ഹമാസ്

hamas

ഗാസ യുദ്ധത്തില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കാനുള്ള ട്രൂസ് ചര്‍ച്ചകളും ഇസ്രായേല്‍ നീട്ടിവെക്കുകയാണെന്ന് ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയേ ആരോപിച്ചു. സമീപകാല ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 'സയണിസ്റ്റ് അധിനിവേശം ധാര്‍ഷ്ട്യത്തോടെ നീട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു, യുദ്ധവും ആക്രമണവും അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിക്കുന്നില്ല' ഒരു ഹിസ്ബുള്ള യോഗത്തില്‍ പ്രദര്‍ശിപ്പിച്ച റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തില്‍ ഹനിയേ പറഞ്ഞു.
ഇസ്രായേലിന്റെ ചര്‍ച്ചാ സംഘം കെയ്‌റോയില്‍ നടന്ന മറ്റൊരു ചര്‍ച്ചയില്‍ നിന്ന് മടങ്ങിയതായി നെതന്യാഹുവിന്റെ ഓഫിസ് ചൊവ്വാഴ്ച അറിയിച്ചതായും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥതയില്‍ ഹമാസിനായി ഒരു പുതുക്കിയ നിര്‍ദ്ദേശം രൂപീകരിച്ചതായും പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. എന്നാല്‍, ഗ്രൂപ്പിന് പുതിയ നിര്‍ദ്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാസെം നൈം ചൊവ്വാഴ്ച പറഞ്ഞു.

വെടിനിര്‍ത്തലും തടവുകാരുമായുള്ള കൈമാറ്റ ഇടപാടും സംബന്ധിച്ച് മധ്യസ്ഥരില്‍ നിന്നോ ഇസ്രായേലില്‍ നിന്നോ ഒരു നിര്‍ദ്ദേശവും പ്രസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായ വെടിനിര്‍ത്തല്‍, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങല്‍, കുടിയിറക്കപ്പെട്ട ഗാസക്കാരുടെ തിരിച്ചുവരവ്, സഹായത്തിന്റെ തടസ്സമില്ലാത്ത പ്രവേശനം, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിന്റെ പൂര്‍ണ്ണമായ പുനര്‍നിര്‍മ്മാണം, മാന്യമായ തടവുപുള്ളികളുടെ കൈമാറ്റ കരാര്‍ എന്നിവയാണ് ട്രൂസ് ചര്‍ച്ചകളിലെ വിഷയങ്ങള്‍. ഇസ്രായേല്‍ സൈന്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്ത് ഗാസയിലെ യുദ്ധത്തില്‍ 'നേരിട്ട് അമേരിക്കന്‍ പങ്കാളിത്തം' എന്ന താന്‍ പറഞ്ഞതിനെയും ഹനിയേ പ്രസംഗത്തില്‍ അപലപിച്ചു.

Tags