അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു; മൂന്നുപേർക്ക് പരിക്ക്

google news
america

 

വാഷിങ്ടണ്‍: അമേരിക്കയില്‍ സംഗീത പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായ വെടിവെപ്പില്‍ 15 വയസുള്ള ആള്‍ കൊല്ലപ്പെട്ടു. മരിച്ചത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നതില്‍ വ്യക്തതയില്ല.

പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ 14 യൂ സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റിലാണ് വെടിവെപ്പുണ്ടായത്. വൈറ്റ് ഹൗസില്‍നിന്ന് രണ്ട് മൈല്‍മാത്രം അകലെയാണ് വെടിവെപ്പുണ്ടായ സ്ഥലമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വെടിവെപ്പിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ തോക്കുവാങ്ങാനുള്ള പ്രായപരിധി 18 ല്‍നിന്ന് 21 ആയി ഉയര്‍ത്തേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മെയ് 24 ന് ടെക്‌സാസിലെ ഉവാള്‍ഡെയിലുള്ള റോബ് എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 19 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. 2018 ല്‍ ഫ്‌ളോറിഡയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷം അമേരിക്കയെ നടുക്കിയ വെടിവെപ്പായിരുന്നു ഇത്. പിന്നാലെയാണ് വീണ്ടും വെടിവെപ്പ്.

Tags