സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകില്ല : താലിബാൻ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് അവസാനിപ്പിച്ച് താലിബാൻ. സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ ഏറ്റവും റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. നേരത്തെ താലിബാൻ അഫ്ഗാൻ പിടിച്ചടക്കുന്നതിന് മുമ്പ് കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ സാധിച്ചിരുന്നു.
കഴിഞ്ഞ വർഷം താലിബാൻ ഭരണകൂടം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സ്ഥിതി കൂടുതൽ വഷളാവുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കാത്തതുമായ നിയമങ്ങൾ വിവാദമായിരുന്നു. കൂടാതെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മീഡിയ കമ്പനികൾ, മറ്റ് തൊഴിൽ ഇടങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് ഭക്ഷ്യക്ഷാമവും ആവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം. ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.