തായ്വാൻ സംഘർഷം: വഴിമുടങ്ങി ആഗോള ചരക്കുകടത്ത്
തായ് പേയ് : യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനു പിറകെ തായ്വാൻ ജലാതിർത്തിയിൽ ചൈന തുടങ്ങിയ സൈനികാഭ്യാസം വഴിമുടക്കിയത് ആഗോള ചരക്കുകപ്പലുകൾക്ക്. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽപാതകളിലൊന്നിലാണ് ചൈനയുടെ യുദ്ധക്കപ്പലുകൾ ആയുധ പരിശീലനവുമായി എത്തിയത്. ഇതോടെ തായ്വാനിൽ നിന്നുള്ള സെമികണ്ടക്ടറുകളുടെയും ഇലക്ട്രോണിക് ഉൽപന്നങ്ങളുടെയും കടത്ത് മുടങ്ങി. തായ്വാനു ചുറ്റും ആറു മേഖലകളിലാണ് ചൈനയുടെ ആയുധ പരീക്ഷണം. വിദേശ കപ്പലുകൾ ഈ മേഖലയിൽ പ്രവേശിക്കരുതെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്വാനിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലേറെയും ഇവിടങ്ങളിലാണ്. ചൈന, തായ്വാൻ എന്നിവക്കു പുറമെ ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കും സുപ്രധാനമായ കപ്പൽപാതയും ഇതുവഴിയാണ്. 18 ഓളം രാജ്യാന്തര റൂട്ടുകളെ ബാധിക്കുന്നതാണ് ചൈനയുടെ നടപടിയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് പറയുന്നു. ഇതുവഴി പോകേണ്ട നിരവധി കപ്പലുകൾ വഴിമാറിയാണ് പോകുന്നത്. ചൈനയിലെ ഏറ്റവും തിരക്കുപിടിച്ച ഷാങ്ഹായ് തുറമുഖത്തെയും വിലക്ക് ബാധിക്കും.
സമാനമായി, യുദ്ധവിമാനങ്ങൾ പ്രദേശത്ത് വട്ടമിട്ടുനിൽക്കുന്നത് യാത്ര വിമാന സർവിസുകളെയും ബാധിച്ചു. രണ്ടു ദിവസത്തിനിടെ ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിൽനിന്നു മാത്രം 400 ലേറെ വിമാനങ്ങൾ യാത്ര റദ്ദാക്കി.