ഉന്നത ഉദ്യോഗസ്ഥർ ‘ലൈംഗിക അടിമയാക്കി : പലസ്തീൻ തടവുകാരൻ പീഡിപ്പിച്ചു’ : വെളിപ്പെടുത്തി ഇസ്രയേൽ ഉദ്യോഗസ്ഥ

google news
sexual slave

ജറുസലം : അതിസുരക്ഷാ ജയിലിൽ വനിതാ ജീവനക്കാരിയെ ഉന്നത ഉദ്യോഗസ്ഥർ ‘ലൈംഗിക അടിമ’യാക്കിയെന്ന വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്രയേൽ. ജയിലിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ‘ലൈംഗിക അടിമ’യായി ജോലി ചെയ്യാൻ നിർബന്ധിതയായെന്നും ഔദ്യോഗിക കാലയളവിനിടെ നിരവധി തവണ ഒരു പലസ്തീൻ തടവുകാരന്റെ ബലാത്സംഗത്തിന് ഇരയാക്കപ്പെടാൻ ഇടയാക്കിയെന്നുമാണ് ഒരു മുൻ ജയിൽ ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യയ്‌ർ ലപീദ് ഉറപ്പുനൽകി.

‘‘ബലാത്സംഗത്തിന് ഇരയാകരുതെന്നാണ് ആഗ്രഹിച്ചത്. എന്നാൽ, ഒരു പലസ്തീൻ തടവുകാരനാൽ തുടർച്ചയായി ഞാൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അയാളുടെ ‘സ്വകാര്യ ലൈംഗിക അടിമ’യെന്ന പോലെ എന്നെ ‘കൈമാറാൻ’ സാഹചര്യമൊരുക്കിയത് എന്റെ മേലുദ്യോഗസ്ഥരാണ്.’’– ഗിൽബാവോ ജയിലിലെ മുൻ ഉദ്യോഗസ്ഥ തന്റെ പേരു സൂചിപ്പിക്കാതെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓൺലൈനിൽ നൽകിയ വെളിപ്പെടുത്തലിൽ പറഞ്ഞു. ഈ സംഭവത്തെ തുടർന്നു തന്റെ കക്ഷിക്കു ശാരീരിക – മാനസിക പിന്തുണ നൽകേണ്ട സാഹചര്യമുണ്ടായതായി ഇവരുടെ അഭിഭാഷക കെരെൻ ബാറക് വിശദീകരിച്ചു. ഇസ്രയേലിലെ ചാനൽ 12 ൽ മുൻ ജയിൽ ഉദ്യോഗസ്ഥ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു അഭിഭാഷകയുടെ ഈ വിശദീകരണം. തടവുകാർക്ക് പീഡിപ്പിക്കാനാകുന്ന സാഹചര്യത്തിലേക്ക് വനിതാ ഗാർഡുമാരെ പുരുഷന്മാരായ മേലധികാരികൾ എത്തിക്കുന്നതായി കഴിഞ്ഞ വർഷം ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ‘പിമ്പിങ് അഫയർ’ എന്നാണ് ഈ റിപ്പോർട്ടുകൾ അറിയപ്പെട്ടത്.

ഇത് സ്ഥിരീകരിച്ച് ഒരു വനിതാ ജയിൽ ജീവനക്കാരി കഴിഞ്ഞയാഴ്ച നടത്തിയ വെളിപ്പെടുത്തൽ വിവാദമായതോടെ, ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യയ്‌ർ ലപീദ് പ്രതികരിച്ചു. ‘‘സർവീസിലുള്ള ഉദ്യോഗസ്ഥയെ ഭീകരൻ പീഡിപ്പിക്കുകയെന്നതു വച്ചുപൊറുപ്പിക്കാനാകില്ല. തീർച്ചയായും ഇക്കാര്യത്തെപ്പറ്റി അന്വേഷണമുണ്ടാകും. പീഡനത്തിന് വിധേയയായ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇസ്രയേൽ പ്രിസൺ സർവീസ് (ഐപിഎസ്) കമ്മിഷണർ കാറ്റി പെറിയുമായി സംസാരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചു.’’– ലപീദ് വ്യക്തമാക്കി.

‘‘മുൻ ജയിൽ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലുകൾ ഞെട്ടലുളവാക്കുന്നതാണ്. ഇസ്രയേൽ ജനതയ്ക്കാകെ ആഘാതമായ കാര്യങ്ങളാണ് ഈ വെളിപ്പെടുത്തലിലുള്ളത്. ’’– ആഭ്യന്തര സുരക്ഷാ മന്ത്രി ഒമർ ബാർ‌ലവ് പ്രസ്താവനയിൽ പറഞ്ഞു. ഗിൽബോവ ജയിലിനെതിരെ വർഷങ്ങളായി ഇസ്രയേലി മാധ്യമങ്ങളിൽ പല ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ മുൻ ജീവനക്കാരിതന്നെ ആരോപണവുമായി രംഗത്തുവന്നതാണ് രാജ്യത്തെയും സർക്കാരിനെയും ഞെട്ടിച്ചത്.

അതീവ സുരക്ഷാസന്നാഹം മറികടന്നു 2021 സെപ്റ്റംബറിൽ തടവുകാർ രക്ഷപ്പെട്ടതാണു ഗിൽബോവ ജയിലിനെ അടുത്തിടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. കൊടുംഭീകരരെന്ന് ഇസ്രയേൽ മുദ്രകുത്തിയ പലസ്തീൻകാരായ ആറു തടവുകാരാണു രക്ഷപ്പെട്ടത്. ഇസ്രയേലിനാകെ നാണക്കേടായിരുന്നു ഗിൽബോവ ജയിലിൽ അന്നുണ്ടായ സുരക്ഷാവീഴ്ച. തടവുകാർ ജയിലിനു പുറത്തെത്താൻ ഉപയോഗിച്ച തുരങ്കത്തിന്റെ ചിത്രവും അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജയിൽ ചാടിയവർക്കു പലസ്തീനിൽ താരപരിവേഷമാണു ലഭിച്ചത്.

രക്ഷപ്പെട്ടവരിൽ പലസ്തീൻ പാർട്ടി ഫത്തയുടെ സൈനിക വിഭാഗം കമാൻഡർ സക്കരിയ സുബൈദിയുമുണ്ടായിരുന്നു. ‘ഇസ്‍ലാമിക് ജിഹാദ്’ എന്ന സായുധ സംഘത്തിന്റെ അംഗങ്ങളായിരുന്നു മറ്റുള്ളവർ. ഗിൽബോവ മലനിരയ്ക്കു സമീപത്താണു ഗിൽബോവ ജയിൽ. ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുന്നവരെന്ന് ഇസ്രയേൽ കണ്ടെത്തുന്ന പലസ്തീൻകാരെ മാത്രം തടവിലിടാൻ പ്രത്യേകമായി നിർമിച്ച ജയിലാണിത്. ജയിൽ നിർമാണം നടത്തിയ കമ്പനിയുടെ വെബ്സൈറ്റിൽ ജയിലിന്റെ രൂപരേഖ പ്രസിദ്ധീകരിച്ചിരുന്നു. ആർക്കും ലഭ്യമാകുന്ന തരത്തിലായിരുന്നു ഇത്. ആറു പലസ്തീൻ തടവുകാർ ജയിൽ ചാടാനിടയായ സംഭവത്തെത്തുടർന്ന് ഈ വെബ്സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു.
 

Tags