തെക്കുകിഴക്കന്‍ യുക്രെയ്ന്‍ മേഖലകളില്‍ ഹിതപരിശോധന നടത്താന്‍ ഒരുങ്ങുന്നതിനൊപ്പം പുതിയ നീക്കവുമായി റഷ്യ

google news
putin0

യുക്രെയ്‌നെതിരായ യുദ്ധം കടുപ്പിക്കാന്‍ റഷ്യ. റഷ്യയേയും അതിര്‍ത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഇരുപതുലക്ഷത്തോളം റിസര്‍വ് സൈന്യത്തെ സജ്ജമാക്കിയതായി അദ്ദേഹം അറിയിച്ചു. ഇതോടെ ഒരു വിഭാഗം റഷ്യന്‍ പൗരന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാകും. ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തായിരുന്നു പുടിന്റെ പ്രഖ്യാപനം.

'പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. യുക്രെയ്‌നില്‍ സമാധാനം പുലരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെയും അതിന്റെ പരമാധികാരത്തെയും സംരക്ഷിക്കുന്നതിനായി റിസര്‍വ് സൈന്യത്തെ സജ്ജമാക്കണമെന്ന ജനറല്‍ സ്റ്റാഫിന്റെ തീരുമാനത്തോട് താന്‍ യോജിക്കുകയാണ്', പുടിന്‍ ടെലിവിഷന്‍ അഭിസംബോധനയില്‍ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങള്‍ ആണവ ഭീഷണിയുമായി വരികയാണെന്നും എന്നാല്‍ അതിനു മറുപടി നല്‍കാനുള്ള ആയുധങ്ങള്‍ റഷ്യയില്‍ നിരവധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രിതമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുമെന്നും പുടിന്‍ പറഞ്ഞു. ഒപ്പം നില്‍ക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ളതും യുദ്ധത്തില്‍ പിടിച്ചെടുത്തതുമായ കിഴക്കന്‍, തെക്കുകിഴക്കന്‍ യുക്രെയ്ന്‍ മേഖലകളില്‍ ഹിതപരിശോധന നടത്താന്‍ റഷ്യ ഒരുങ്ങുന്നതിനൊപ്പമാണ് പുതിയ നീക്കം. 

Tags