മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ സൈനിക നടപടി : നിരവധി പേർക്ക് പരുക്ക്

google news
clash

കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സ വളപ്പിൽ വെള്ളിയാഴ്ച ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ 158 പലസ്തീനികൾക്ക് പരുക്കേറ്റു. റമദാനോടനുബന്ധിച്ച് ആയിരങ്ങൾ മസ്ജിദിലേക്ക് പ്രഭാത പ്രാർത്ഥനയ്ക്ക് എത്തിയ സമയത്താണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. സൈന്യം ഗ്രനേഡുകളും ടിയർ ഗ്യാസും പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്.

പരുക്കേറ്റവരെ പള്ളിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകൾക്കുശേഷം പ്രതികളെന്നു സംശയിക്കുന്ന നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പൊലീസ് അറിയിച്ചു.

മസ്ജിദിൽ സമാധാനപരമായി പ്രാർത്ഥന ഉറപ്പുവരുത്താൻ മുസ്ലിം നേതാക്കളുമായി ചർച്ച നടത്തിയിരുന്നതായും പൊലീസിനു നേരെ പലസ്തീൻ യുവാക്കൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ഇസ്രായേൽ അധികൃതർ ആരോപിച്ചു. ഒരു വർഷത്തിനിടെ അഖ്സയിൽ നടക്കുന്ന വലിയ ആക്രമണമാണിത്. ഇതിനിടെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ ജോർഡനും ഈജിപ്തും രംഗത്തുവന്നു. ഒപ്പം ശക്തമായി അപലപിച്ച് സൗദിയും മുസ്ലിം വേൾഡ് ലീഗും അറബ് പാർലമെൻറും രംഗത്തുവന്നു.

Tags