ആള്‍ക്കൂട്ടക്കൊല; പാകിസ്താനില്‍ ആറ് പേര്‍ക്ക് വധശിക്ഷ

google news
lynching
ദൈവനിന്ദ ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടക്കൊലപാതകം.

ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടക്കൊല നടത്തിയതിന് പാകിസ്താനില്‍ ആറു പേര്‍ക്ക് വധശിക്ഷ. ദൈവനിന്ദ ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടക്കൊലപാതകം. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി. കേസില്‍ ഒമ്പത് പ്രായപൂര്‍ത്തിയാവാത്തവരടക്കം 72 പ്രതികള്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന തടവും ശിക്ഷയുണ്ട്. അടച്ചിട്ട കോടതിയിലായിരുന്നു കേസിന്റെ വാദം കേട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ദൈവനിന്ദയാരോപിച്ച് തെഹ്‌രിക് ഇ ലബ്ബൈയ്ക് പാര്‍ട്ടിയിലെ 800 പ്രവര്‍ത്തകര്‍ ചേര്‍ന്ന് വസ്ത്രനിര്‍മ്മാണ ഫാക്ടറി ആക്രമിക്കുകയും ശ്രീലങ്കന്‍ പൗരനായ ജനറല്‍ മാനേജര്‍ പ്രിയന്ത കുമാരയെ കൊലപ്പെടുത്തുകയുമായിരുന്നു. പഞ്ചാബ് പ്രവശ്യയിലെ സിയാല്‍കോട്ട് ജില്ലയിലായിരുന്നു സംഭവം.

കുറ്റക്കാര്‍ക്കെതിരെ പെട്ടെന്ന് തന്നെ കര്‍ശന നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും പണ്ഡിതരും പൊതു സമൂഹവും രംഗത്തെത്തി. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഒമ്പത് പേര്‍ രണ്ട് ലക്ഷം രൂപ വീതം പിഴയായി നല്‍കണമെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 46 പേര്‍ പ്രതികള്‍ക്കെതിരായി മൊഴി നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

രാജ്‌കോ ഇന്‍ഡസ്ട്രീസിലെ ജനറല്‍ മാനേജരായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രിയന്ത കുമാര. ഫാക്ടറിയിലെ ഇന്‍സ്‌പെക്ഷനിടെ ഇസ്ലാമിക വചനങ്ങളുള്ള തെഹ്‌രിക് ഇ ലബ്ബൈയ്ക് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞെന്നായിരുന്നു കൊലപാതകത്തിന് കാരണമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്. ഫാക്ടറിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും തീക്കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു

Tags