അമേരിക്കയില്‍ എത്തിയിട്ട് വെറും പത്തു ദിവസം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

google news
death

ഷിക്കാഗോ പ്രിസിംഗ്ടണ്‍ പാര്‍ക്കില്‍ ജനുവരി 22 നുണ്ടായ വെടിവയ്പ്പില്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിജയവാഡയില്‍ നിന്നുള്ള നന്ദപ്പു ദേവ്ശിഷ് (23) ആണ് കൊല്ലപ്പെട്ടത്. കൊപ്പള്ള സായ്‌സരണ്‍ എന്ന ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തു.ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മണ്‍ എന്ന വിദ്യാര്‍ത്ഥി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മൂന്നു വിദ്യാര്‍ത്ഥികളും പഠനത്തിനായി ഇന്ത്യയില്‍ നിന്നു പത്തുദിവസം മുമ്പാണ് യുഎസില്‍ എത്തിയത്. ഷിക്കാഗോ ഗവര്‍ണഴേസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചായിരുന്നു താമസവും. മൂവരും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിന് പുറത്തിറങ്ങിയതായിരുന്നു. വഴിയില്‍വച്ചു ആയുധ ധാരികളായ രണ്ടുപേര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഇവരുടെ മൊബൈല്‍ ഫോണും ഫോണിന്റെ പാസ്വേര്‍ഡും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്തു.
കവര്‍ച്ചയ്ക്കു ശേഷം മടങ്ങിപോകുമ്പോള്‍ ആയുധ ധാരികള്‍ ഇവര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. വെടിയേല്‍ക്കാതിരുന്ന വിദ്യാര്‍ത്ഥി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി വെടിയേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ നന്ദപ്പുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബിരുദാനന്തര ബിരുദ പഠനത്തിനാണ് നന്ദപ്പു ജനുവരി 13 ന് യുഎസിലെത്തിയത്.
 

Tags