തായ്‌വാന്‍ ദ്വീപിന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം; അപലപിച്ച് അമേരിക്കയും ജി7 രാജ്യങ്ങളും

google news
china-taiwan
അമേരിക്കയും ജിഏഴ് രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ നിശിതമായ ഭാഷയില്‍ അപലപിച്ചു.

തായ്വാന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം. തായ്വാന് വെറും 16 കിലോമീറ്റര്‍ അകലെ ആറു കേന്ദ്രങ്ങളില്‍ തുടങ്ങിയ സൈനികാഭ്യാസത്തില്‍ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വന്‍ സന്നാഹങ്ങള്‍ ആണ് പങ്കെടുക്കുന്നത്. അമേരിക്കയും ജിഏഴ് രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ നിശിതമായ ഭാഷയില്‍ അപലപിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിച്ചാണ് ചൈനയുടെ സൈനികാഭ്യാസം. തായ്വാന്‍ ദ്വീപിന്റെ നാലുപാടു നിന്നും അനവധി ബാലിസ്റ്റിക് മിസൈലുകളാണ് ചൈനീസ് സൈന്യം തൊടുത്തത്. തായ്വാന്‍ അതിര്‍ത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ കടലില്‍ മിസൈലുകള്‍ പതിച്ചു.
സൈനികാഭ്യാസം ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണ്. അഞ്ച് നാള്‍ തുടരുമെന്നാണ് അറിയിപ്പ്. തായ്‌വാന് ചുറ്റിനുമുള്ള ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിച്ചു.
കമ്പനികള്‍ കപ്പലുകള്‍ വഴി തിരിച്ചു വിട്ടു. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തായ്‌വാന്‍ കുറ്റപ്പെടുത്തി. അമേരിക്കയും ജിഏഴ് രാജ്യങ്ങളും ചൈനീസ് നീക്കത്തെ അപലപിച്ചു.
ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ യുദ്ധത്തിന് ഒരുങ്ങുകയാണ് എന്നായിരുന്നു തായ്‌വാന്‍ വിദേശകാര്യ വക്താവിന്റെ പ്രതികരണം.

Tags