ആറ് മാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ് -19 മരണം ചൈനയില്‍ റിപ്പോർട്ട് ചെയ്തു

google news
covid19

ബിയജിംഗ്: ആറ് മാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ് -19 മരണം ചൈനയില്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബീജിംഗിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നു. ബീജിംഗിൽ അധികാരികൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ ക്ലാസുകള്‍ അവസാനിപ്പിച്ച് ഓൺലൈനാക്കി. നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും. വീടിന് പുറത്തുപോകുന്നത് ഒഴിവാക്കാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. 

നവംബർ 19 ന് ചൈനയില്‍ 24,435 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം മുമ്പ് 24,473 ആയിരുന്നു കേസുകളുടെ എണ്ണം. ഇതില്‍ നിന്നും ചെറിയ കുറവുണ്ടെന്നാണ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ ബീജിംഗിൽ 516 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തുവെന്നാണ് വിവരം. ആഗോളതലത്തിലെ കൊവിഡ് കണക്കുകള്‍ വച്ച് നോക്കിയാല്‍ ഇത് കുറവാണ് എന്നാൽ “സീറോ-കോവിഡ്” നയം നടപ്പിലാക്കുന്നത് തുടരുന്നതിനാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ നഗര അധികാരികൾക്ക് നഗരത്തിലുടനീളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

"കർക്കശവും കർശനവും ശാസ്ത്രീയവും കൃത്യവുമായ രീതിയിൽ വിവിധ പ്രതിരോധ, നിയന്ത്രണ നടപടികൾ നടപ്പിലാക്കി വരുകയാണ്. പ്രധാന മേഖലകളിലും പ്രധാന തെരുവുകളിലും ടൗൺഷിപ്പുകളിലും സാമൂഹിക പ്രതിരോധവും നിയന്ത്രണവും ശക്തിപ്പെടുത്തുകയും ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുകയും ചെയ്യും" - ലിയു ബീജിംഗ് മുനിസിപ്പൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡെപ്യൂട്ടി ഡയറക്ടർ സിയാവോഫെങ് ഞായറാഴ്ച പറഞ്ഞു.

ബീജിംഗ് ആശുപത്രിയിൽ കോവിഡ് -19 ൽ ബാധിച്ച 87 കാരനായ ഒരാളുടെ മരണം നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ഉണ്ടാക്കിയിരുന്നു. ഈ മരണത്തോടെ ചൈനയിലെ മൊത്തം കൊവിഡ് മരണസംഖ്യ 5,227 ആയി. ആറ് മാസം മുന്‍പ് മരണങ്ങൾ ഷാങ്ഹായിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗുരുതരമായ ശ്വാസകോശ അണുബാധ മൂലമുണ്ടാകുന്ന സെപ്സിസ് മൂലമാണ് 87 കാരൻ ശനിയാഴ്ച മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  നവംബർ 11 ന് അയാൾക്ക് വരണ്ട ചുമയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും രണ്ട് ദിവസത്തിന് ശേഷം കോവിഡ് -19 പോസിറ്റീവ് ആണെന്നും സ്ഥിരീകരിച്ചു.

Tags